‘വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചു’; ചികിത്സാപ്പിഴവില്ലെന്ന് കെജിഎംഒഎ
Mail This Article
തിരുവനന്തപുരം∙ തെരുവു നായ കടിച്ചതിനെത്തുടർന്നു പേവിഷ ബാധയേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥിനിയുടെ മരണത്തിൽ ചികിത്സാപ്പിഴവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). കണ്ണിനു സമീപത്തെ മുറിവിലൂടെ വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചു. മരുന്ന് പ്രവര്‍ത്തിച്ചു തുടങ്ങും മുന്‍പ് വൈറസ് ബാധിച്ചിരിക്കാമെന്നും കെജിഎംഒഎ വ്യക്തമാക്കി.
പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി (12) ആണ് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയാണ് അഭിരാമിയുടെ ജീവനെടുത്തത് എന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണോ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്നും എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞുവെന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ഗൗരവത്തോടെ സമീപിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
English Summary: KGMOA on Pathanamthitta Rabies death