‘രാജ്പഥ് ഇനി ചരിത്രം’; കർത്തവ്യപഥ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി
Mail This Article
ന്യൂഡൽഹി∙ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ കർത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയാണ് കർത്തവ്യപഥ്. നേരത്തെ രാജ്പഥ് എന്നായിരുന്നു ഈ പാതയുടെ പേര്. പദ്ധതിയുടെ പൂർത്തീകരണത്തിനായി പ്രവര്‍ത്തിച്ച ജോലിക്കാരോടു നന്ദി അറിയിച്ച മോദി അവർ വരുന്ന റിപ്പബ്ലിക് ദിനത്തിൽ തന്റെ പ്രത്യേക അതിഥികൾ ആയിരിക്കുമെന്നും അറിയിച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും ഇന്ത്യാഗേറ്റിൽ നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ‘‘എല്ലാവരിലും രാജ്യമാണ് മുഖ്യം എന്ന ചിന്ത കർത്തവ്യപഥ് ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ കാലത്തുനിന്നു നമ്മൾ പുറത്തു വന്നിരിക്കുന്നു. കൊളോണിയൽ ഓർമകളെ പൂർണമായി ഇല്ലാതാക്കി. ഇന്ത്യ പുതുയുഗത്തിലേക്കാണ് പോകുന്നത്. കൊളോണിയൽ കാലത്തിന്റെ പ്രതീകമായ കിങ്സ് വേ ഇനി ചരിത്രമായി. എന്നന്നേക്കുമായി അതു മായ്ക്കപ്പെട്ടു. കർത്തവ്യപഥിന്റെ രൂപത്തിൽ പുതിയ യുഗമാണ് ആരംഭിച്ചിരിക്കുന്നത്.
എന്നാൽ, നേതാജിയുടെ കാഴ്ചപ്പാടുകളെയും ആശയങ്ങളെയും സ്വാതന്ത്ര്യാനന്തരം മറന്നു. നേതാജിയുടെ പാത പിന്തുടർന്നിരുന്നെങ്കിൽ ഇന്ത്യ പുതിയ ഉയരങ്ങളിൽ എത്തിയേനെ. ബ്രിട്ടിഷ് കാലത്തുണ്ടായിരുന്ന പല നിയമങ്ങളും മാറ്റി. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദേശ ഭാഷയുടെ സമ്മർദ്ദത്തിൽനിന്ന് രാജ്യത്തെ യുവജനത മോചിപ്പിക്കപ്പെട്ടു. ഇന്ത്യക്കാരെ അടിമകളാക്കിയ ബ്രിട്ടിഷുകാർക്കു വേണ്ടിയുള്ളതായിരുന്നു രാജ്പഥ്. അതു കൊളോണിയൽ കാലത്തിന്റെ പ്രതീകമായിരുന്നു. ഇപ്പോൾ അതിന്റെ വാസ്തുവിദ്യ മാറി. ആത്മാവും മാറി.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മുദ്ര കൊണ്ടുവരാൻ കഴിഞ്ഞ എട്ടുവർഷമായി ഞങ്ങൾ പല തീരുമാനങ്ങളും എടുത്തു. അഖണ്ഡ ഭാരതത്തിന്റെ ആദ്യ മേധാവി അദ്ദേഹമായിരുന്നു’’ – മോദി കൂട്ടിച്ചേർത്തു.
28 അടി ഉയരവും 280 മെട്രിക് ടൺ ഭാരവും ഉള്ളതാണു പ്രതിമ. ഇതു നിർമിക്കുന്നതിന് ആവശ്യമായ ഗ്രാനൈറ്റ് 1665 കി.മീ. അകലെയുള്ള തെലങ്കാനയിൽനിന്നാണ് ഡൽഹിയിൽ എത്തിച്ചത്. നിർമാണത്തിനായി രണ്ടുമാസം എടുത്തതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു.
എല്ലാവർഷവും റിപ്പബ്ലിക് ദിനത്തിലെ പരേഡ് രാജ്പഥിലൂടെയായിരുന്നു.
ഇനി അത് പുനർനാമകരണം ചെയ്ത കർത്തവ്യപഥ് പാതയിലൂടെയാകും. വെള്ളിയാഴ്ച മുതൽ കർത്തവ്യപഥ് പൂർണമായി പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും. ബ്രിട്ടിഷ് ഭരണകാലത്ത് ഭരണാധികാരി ജോർജ് അഞ്ചാമനോടുള്ള ബഹുമാന സൂചകമായാണ് രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിക്ക് കിങ്സ് വേ എന്ന് നേരത്തെ പേരിട്ടത്. സ്വാതന്ത്ര്യത്തിനുശേഷം അതു രാജ്പഥ് ആയി മാറി.
English Summary: PM Modi Inaugurates a Greener, Newer Kartavya Path, Says ‘Symbol of Slavery Erased Forever’