മൂന്നാം വയസ്സിൽ ടൈം മാഗസിൻ കവർഗേൾ; ‘ലിലിബെറ്റ് ദ് പിൻസെസ്’
Mail This Article
മൂന്നാം വയസിൽ കവർഗേൾ. അതും ടൈം മാഗസിന്റെ! ലോകപ്രശസ്തമായ ടൈം മാഗസിന്റെ കവർചിത്രത്തിൽ എങ്ങനെ ഇടംപിടിക്കാമെന്ന് ഭരണാധികാരികളും സെലിബ്രിറ്റികളും തലപുകയ്ക്കുന്ന കാലത്താണ് ആ പഴയ മൂന്നു വയസുകാരി, പ്രിൻസസ് ലിലിബെറ്റ് എന്ന എലിസബത്ത് രാജകുമാരി രാജകീയമായി വിടവാങ്ങുന്നത്.
ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരി പോലുമല്ലാതിരുന്ന കാലത്ത്, ‘പിൻസസ് ലിലിബെറ്റ്’, 1929 ഏപ്രിലിലെ ലക്കത്തിൽ മുഖചിത്രമായത്. ആ മുഖം പിന്നീട് ലോകത്തിന് ഏറ്റവും പരിചിതമായ മുഖങ്ങളിലൊന്നായി മാറിയെന്നത് ‘കാലം എന്ന ടൈം’ മുൻകൂട്ടികണ്ട ചരിത്രനിയോഗമാകാം.
രാജകുമാരിയുടെ മൂന്നാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു ആ കവർചിത്രം. കുട്ടി എലിസബത്തിന്റെ മഞ്ഞ ഫ്രോക്കായിരുന്നു അന്നത്തെ ചർച്ചാവിഷയം. ആ സമയത്ത് കൊട്ടാരത്തിൽ ഒരിക്കൽ വാതിലിൽ മുട്ട് കേട്ടപ്പോൾ ആരാണതെന്ന അമ്മറാണിയുടെ ചോദ്യത്തിന് ലിലിബെറ്റ് ദ് പിൻസെസ് എന്ന മറുപടി പറഞ്ഞതാണ് ടൈം മാഗസിന്റെ കവറിൽ ഇടംപിടിച്ചത്.
ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളുടെ ഫാഷൻ അമേരിക്ക മാധ്യമങ്ങളിൽപ്പോലും അന്നേ ട്രെൻഡ് സെറ്റേഴ്സ് ആയിരുന്നു എന്നു ചുരുക്കം. ഡയാന രാജകുമാരിയുടെ ഫാഷനൊക്കെ പിന്നെയും എത്രയോ വർഷങ്ങൾക്കുശേഷമാണു മാസികകളിൽ തരംഗമായിത്തുടങ്ങിയതെന്നും ഓർക്കാം. തൊണ്ണൂറ്റിയാറാം വയസിലും എലിസബത്ത് രാജ്ഞിയുടെ ഡ്രസ്സുകളും ഹാറ്റുകളുമൊക്കെ ഹോട്ട് സെല്ലർ തന്നെ.
പ്രവചനാതീതസ്വരവുമായി ടൈം മാഗസിൻ അതേകുട്ടിയുടെ മറ്റൊരു കവർചിത്രത്തിലൂടെ 1947 മാർച്ചിൽ വീണ്ടും ഞെട്ടിച്ചു. പ്രിൻസസ് എലിസബത്ത്- ഫോർ ആൻ എയ്ജിങ് എംപയർ, എ ഗേൾ ഗൈഡ്? എന്ന ചോദ്യചിഹ്നവുമായി. അഞ്ചു വർഷം കഴിയുംമുൻപ്, 1952 ഫെബ്രുവരിയിൽ ഒരിക്കൽക്കൂടി പഴയ പിൻസസ് ലിലിബെറ്റ് ടൈം കവർ ചിത്രമായി. ഇക്കുറി ബ്രിട്ടിഷ് പതാകാനിറങ്ങളുടെ പശ്ചാത്തലത്തിലേക്ക് ആ കുട്ടി വളർന്നിരുന്നു. തലക്കെട്ട് പിൻസസും പ്രിൻസസും കടന്ന് ക്വീനിലെത്തിയിരുന്നു എന്നു മാത്രം. ക്വീൻ എലിസബത്ത്- ദ് ക്രൗൺ റിമെയ്ൻസ്, ദ് സിംബൽ ലിവ്സ് എന്ന അടിക്കുറിപ്പോടെ. അധികം താമസിയാതെ വീണ്ടും മുഖചിത്രമായി- വിമൻ ഓഫ് ദ് ഇയർ പട്ടവുമായി. ഓൺ എ ഹാർഡി സ്റ്റാക്ക്, ന്യൂ ബ്ളൂം എന്നതായി അടിക്കുറിപ്പ്.
ഏഴ് വർഷങ്ങൾക്കുശേഷം എലിസബത്ത് രാജ്ഞി പിന്നെയും ടൈം മാഗസിന്റെ മുഖപടമായി. കോമൺവെൽത് രാജ്യമായ കാനഡയിലെ സന്ദർശനകാലത്തായിരുന്നു അത്. 1959ൽ. ക്രൗൺ ആൻഡ് കോമൺവെൽത്, കാനഡാസ് ക്വീൻ ഓൺ ടൂർ എന്നതായിരുന്നു ചർച്ചാവിഷയം. ടൈമിന്റെ യൂറോപ്യൻ എഡിഷനിലായിരുന്നു പിന്നത്തെ പ്രവേശം. എൺപതാം പിറന്നാൾ വേളയിൽ. 2006 ഏപ്രിലിലെ ആ പ്രസന്നമായ ചിത്രം ഇന്നും ഭൂരിപക്ഷത്തിന്റെ മനസിലുള്ള എലിസബത്ത് രാജ്ഞിയുടെ ആ ചിരിക്കുന്ന മുഖമാണ്. ആറ് വർഷത്തിനുശേഷം വീണ്ടും ടൈമിന്റെ പുറംതാളിൽ. ദ് ഡയമണ്ട് ക്വീൻ എന്ന തലക്കെട്ടോടെ, സ്ഥാനാരോഹണത്തിന്റെ അറുപതാം വാർഷികവേളയിൽ... രണ്ടുവട്ടവും ചർച്ച ചെയ്തത് ബ്രിട്ടിഷ് രാജാധികാരത്തിന്റെ നിലനിൽപ്പും മുന്നോട്ടുള്ള പോക്കുമൊക്കെയാണ്. പിന്നെയും എത്രയോ തവണ മാസിസകളുടെ കവർചിത്രങ്ങളും ചർച്ചാവിഷയങ്ങളുമൊക്കെയായി എലിസബത്ത് രാജ്ഞിയും ബ്രിട്ടിഷ് രാജകുടുംബവും കുടുംബാംഗങ്ങളുമൊക്കെ.
എന്നാൽ, ബ്രിട്ടിഷ് രാജസിംഹാസനത്തിൽ എഴുപതാണ്ടെന്ന ചരിത്രനേട്ടം കുറിച്ച് എലിസബത്ത് രാജ്ഞി യാത്രയാകവെ കാലത്തിന് മുൻപേ ലോകത്തിന്റെ മുഖചിത്രമായി മാറി. ചാൾസ് രാജകുമാരിന്റെ ഇളയമകൻ ഹാരിയും അമേരിക്കൻ നടി മേഗൻ മാർക്കലും തങ്ങളുടെ മകൾക്ക് ഇട്ടപേരും ഒന്നോർമിക്കാം- ലിലിബെറ്റ്. എലിസബത്ത് രാജ്ഞിയുടെ വിളിപ്പേര്.
English Summary: Queen Elizabeth; Cover girl of time Magazine