ADVERTISEMENT

ന്യൂഡൽഹി ∙ എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കില്ലെന്നു റിപ്പോർട്ട്. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ നടപടികൾ ഇല്ലെങ്കിൽ മാത്രമേ ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കുകയുള്ളൂ. അതേസമയം, ഭരണഘടനാ ബെഞ്ചിനു ബദലായി രൂപീകരിച്ചിട്ടുള്ള മൂന്നംഗ ബെഞ്ച് പരിഗണിക്കുന്ന ഹർജികളിൽ ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹർജികൾ സുപ്രീം കോടതി സെപ്റ്റംബർ 13നു പരിഗണിക്കുമെന്നു മുൻപു വ്യക്തമാക്കിയിരുന്നു. ഹർജികൾ പലതവണ ലിസ്റ്റ് ചെയ്തിട്ടും മാറിപ്പോകുന്നതു ഹർജിക്കാരിൽ ഒരാളായ ടി.പി.നന്ദകുമാറിന്റെ അഭിഭാഷക എം.കെ.അശ്വതി കോടതിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു സെപ്റ്റംബർ 13ലെ പട്ടികയിൽനിന്ന് ഹർജികൾ നീക്കരുതെന്നു ജസ്റ്റിസ് യു.യു.ലളിത് നിർദേശിച്ചത്.

എന്നാൽ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ നടപടികൾ പൂർത്തിയാവുകയോ ഭരണഘടനാ ബെഞ്ച് ചേരാതിരിക്കുകയോ ചെയ്തെങ്കിലേ ലാവ്‌ലിൻ ഹർജികൾ മുൻപ് അറിയിച്ചിരുന്നതുപോലെ ചൊവ്വാഴ്ച പരിഗണിക്കുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത വിരളമാണെന്നാണു റിപ്പോർട്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണു സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ 2018 ജനുവരിയിൽ നോട്ടിസ് അയച്ചിരുന്നതാണ്. പിന്നീടു പലവട്ടം ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. 30 തവണയെങ്കിലും കേസ് ലിസ്റ്റ് ചെയ്തു മാറിപ്പോയെന്നാണു ഹർജിക്കാർ പറയുന്നത്.

പിണറായി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേസിൽ, വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ, മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നു ഹൈക്കോടതി വിധിച്ചിരുന്നു. തങ്ങളെയും കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ അപ്പീൽ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇവയിലും നോട്ടിസ് അയച്ചിരുന്നു.

English Summary: Supreme Court May Not Consider SNC Lavalin Case Petitions On Tuesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com