ADVERTISEMENT

കൊച്ചി∙ ഫോർട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക‌ു വെടിയേറ്റതില്‍ നാവിക പരിശീലന കേന്ദ്രത്തിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പൊലീസ്. അപകടം നടന്ന ദിവസം പരിശീലനം നടത്തിയവരുടെയും ഉപയോഗിച്ച തോക്കുകളുടെയും വെടിയുണ്ടകളുടെ വിവരങ്ങളും കണക്കുകളുമാണ് ആവശ്യപ്പെട്ടത്. പരിശീലന കേന്ദ്രത്തില്‍ പരിശോധന നടത്തിയ ബാലിസ്റ്റിക് വിദഗ്ധരുടെ അന്വേഷണ റിപ്പോര്‍ട്ടും പൊലീസിന് അടുത്ത ദിവസം കൈമാറും.

മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന്‍റെ ചെവിയില്‍ പതിച്ച വെടിയുണ്ടയുടെ ഉറവിടം തേടിയുള്ള ഓട്ടത്തിലാണു പൊലീസ്. ഉണ്ട എവിടെനിന്ന് എങ്ങനെ വന്നുവെന്ന കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തതയുമില്ല. നേവിയെ ചുറ്റിപ്പറ്റി തന്നെയാണു പൊലീസിന്‍റെ അന്വേഷണം. വെടിയുണ്ട കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ പരിശോധന അടുത്ത ആഴ്ച മാത്രമേ നടത്താനാകൂ. അതിനു മുന്‍പ് വെടിയുണ്ട വരാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പരിശോധിക്കുകയാണു പൊലീസ്. ഉണ്ട തങ്ങളുടേതല്ലെന്ന നേവിയുടെ അവകാശവാദങ്ങളെ പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

അപകടം നടന്ന സമയത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ട് നാവിക പരിശീലന കേന്ദ്രത്തിന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎന്‍എസ് ദ്രോണാചാര്യയില്‍ രണ്ട് തവണ അന്വേഷണ സംഘം പരിശോധന നടത്തി. രേഖകള്‍ പരിശോധിച്ചെങ്കിലും പരിശീലനത്തിന് ഉപയോഗിച്ച വെണ്ടിയുണ്ടകളുടെ കണക്ക് ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ നേവി ഇതുവരെ കൈമാറിയിട്ടില്ല.

ഫയറിങ് പരിശീലനം നല്‍കിയ രീതിയും ദൂരം, പ്രതിരോധ മതില്‍ മറികടന്നു വെടിയുണ്ടകള്‍ സഞ്ചരിക്കാനുള്ള സാധ്യത, അങ്ങനെ സംഭവിച്ചാല്‍ സഞ്ചരിക്കാവുന്ന ദൂരം തുടങ്ങിയ വിവരങ്ങള്‍ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ ശേഖരിച്ചു. ഈ വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും.

English Summary: Police inspect firing butt at INS Dronacharya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com