ADVERTISEMENT

കാഞ്ചീപുരം∙ ആഗോളതലത്തിലെ മികച്ച കമ്പനികളുടെ മിടുക്കരായ ചീഫ് എക്സിക്യുട്ടിവ് ഓഫിസർമാർ (സിഇഒ) ഭൂരിപക്ഷവും ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ സംഭാവനയെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സ്റ്റാൻഡേഡ് ആൻഡ് പുവർ (എസ്‌ ആൻഡ് പി) കണക്കനുസരിച്ച് ടോപ് 500 കമ്പനികളുടെ പട്ടികയിൽ, ഇന്ത്യൻ സിഇഒമാരുടെ എണ്ണം യുഎസിനു തൊട്ടടുത്താണെന്നും മന്ത്രി പറഞ്ഞു.

‘‘ആഗോളതലത്തിൽ ഏറ്റവും മികച്ച 58 കമ്പനികളുടെ സിഇഒ പദവിയിലുള്ളത് ഇന്ത്യൻ വംശജരാണ്. ഈ കമ്പനികൾക്കെല്ലാം കൂടി 1 ട്രില്യൻ ഡോളറാണു വരുമാനം. ഇവയുടെ ടേൺഓവർ 4 ട്രില്യൻ വരും. ഇന്ത്യയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ 58 ഇന്ത്യക്കാരാണ് ഇത്രയും വലിയ കോർപറേറ്റ് വിപണി നിയന്ത്രിക്കുന്നത്. യുഎസിലെ സിലിക്കൺവാലിയിൽ 25% സ്റ്റാർട്ടപ്പുകളും കൈകാര്യം ചെയ്യുന്നത് ഇന്ത്യക്കാരാണ് എന്നതിൽ അഭിമാനിക്കാം.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ വേണ്ടെന്ന് ഇതിനർഥമില്ല. മികവ് നിലനിർത്താനുള്ള ശ്രമങ്ങൾ ആവശ്യമാണ്. ആധുനിക വിദ്യാഭ്യാസ രീതികളിലേക്കുള്ള മാറ്റത്തിന്റെ വഴിയിലാണ് ഇന്ത്യ’’– കാഞ്ചീപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്‌ചറിങ്ങിലെ ബിരുദദാന സമ്മേളനത്തിൽ നിർമല പറഞ്ഞു.

യുഎൻ കണക്കുപ്രകാരം 2028ൽ ഇന്ത്യയിലെ തൊഴിലാളി ജനസംഖ്യ ചൈനയെ മറികടക്കും. 2036ൽ, രാജ്യത്തെ ആകെ ജനസംഖ്യയുടെ 65% തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരാകും. ഇതു 2047 വരെ തുടരും. ഈ ആളുകൾക്കെല്ലാം തൊഴിലവസരം ലഭ്യമാകുമ്പോൾ രാജ്യത്തെ ആഭ്യന്തര മൊത്ത ഉൽപാദനം (ജിഡിപി) ഉയരും. അതിനാൽ, കൃത്യമായ പരിശീലനം വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

English Summary: India-Born CEOs Running 58 Top-Notch Companies, 25% Run US Startups, Says Nirmala Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com