ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ, പൊലീസ് ഉദ്യോഗസ്ഥയോട് ബിജെപി നേതാവ് സുവേന്ദു അധികാരി നടത്തിയ പരാമർശത്തിനെതിരെ വിമർശനം. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന പൊലീസുകാരിയോട് പ്രതിപക്ഷ നേതാവുകൂടിയായ സുവേന്ദു അധികാരി ‘‘എന്റെ ശരീരത്തിൽ തൊടരുത്, നിങ്ങൾ സ്ത്രീയാണ്, ഞാൻ പുരുഷനാണ്’’ എന്ന് ആക്രോശിക്കുന്നതാണ് വിവാദമായത്. ഇതിന്റെ വിഡിയോ തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു. 

കസ്റ്റഡിയിലെടുക്കാൻ വന്ന ഉദ്യോഗസ്ഥയോട് സുവേന്ദു അധികാരി, ‘‘നിയമം അനുസരിക്കുന്ന പൗരൻ’’ ആണ് താനെന്നും പറയുന്നുണ്ട്. തന്നോട് സംസാരിക്കാൻ പുരുഷ പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കണമെന്നും സുവേന്ദു ആവശ്യപ്പെട്ടു. തുടർന്ന് ഡിസിപി (സൗത്ത്) ആകാശ് മഘാരിയയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ജയിൽ വാനിൽ കൊണ്ടുപോയി.

പ്രതിഷേധ മാർച്ചിനിടെ സുവേന്ദു അധികാരിയെ കൂടാതെ, രാഹുൽ സിൻഹ, ലോക്കറ്റ് ചാറ്റർജി എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കളെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറിനെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത നേതാക്കളെ ലാൽബസാറിലെ പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ തെരുവിലിറങ്ങിയതോടെ കൊൽക്കത്തയിൽ കലാപത്തിന് സമാനമായ സാഹചര്യമാണ് ഉടലെടുത്തത്. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ, പ്രതിഷേധക്കാർ പൊലീസ് വാഹനം കത്തിച്ചു. ഹൗറ പാലത്തിന് സമീപം പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു.

English Summary: "Don't Touch My Body. I'm Male": BJP Leader's Remark Mocked By Trinamool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com