സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും സിദ്ദീഖ് കാപ്പൻ ജയിലിൽ തുടരും; ഇഡി കേസ് കുരുക്ക്
Mail This Article
ലക്നൗ∙ സുപ്രീം കോടതി ജാമ്യം അനുവദിച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ലക്‌നൗവിലെ ജയിലിൽ തുടരുമെന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കേസ് ഇപ്പോഴും നിലനിൽക്കുന്നതിനാലാണിത്. ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ, ഉത്തർപ്രദേശിലെ ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബർ 6നാണ് കാപ്പനെ അറസ്റ്റു ചെയ്തത്. രണ്ടു വർഷത്തോളമായി ജയിലിലായിരുന്ന കാപ്പന് വെള്ളിയാഴ്ചയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങി ആദ്യ 6 ആഴ്ച കാപ്പൻ ഡൽഹിയിലെ ജങ്പുരയിൽ താമസിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. ശേഷം കേരളത്തിലേക്കു പോകാം. രണ്ടിടത്തും എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. പാസ്പോർട്ട് വിചാരണക്കോടതിയിൽ നൽകണം. അനുയോജ്യമെന്നു തോന്നുന്ന മറ്റു ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്കും നിശ്ചയിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
English Summary: Journalist Siddique Kappan to remain in jail