ADVERTISEMENT

കാബൂൾ∙ ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന വാർത്ത നിഷേധിച്ച താലിബാൻ വക്താവ് സബിയുല്ല മുജാഹിദ്, അസ്ഹർ പാക്കിസ്ഥാനിലാണെന്ന് അവകാശപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ മാധ്യമം റിപ്പോർട്ട് ചെയ്തു. അസ്ഹറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാനു കത്തെഴുതിയ സാഹചര്യത്തിൽ, അഫ്ഗാനിസ്ഥാനിലെ നംഗർഹാർ, കൻഹാർ മേഖലകളിൽ അസ്ഹർ ഉണ്ടെന്നു പാക്ക് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. 

ഇതിനോടാണു സബിയുല്ല മുജാഹിദിന്റെ പ്രതികരണം. ‘‘ജയ്ഷെ മുഹമ്മദ് ഗ്രൂപ്പിന്റെ നേതാവ് അഫ്ഗാനിസ്ഥാനിലില്ല. ഇത് പാക്കിസ്ഥാനിലുണ്ടാകാവുന്ന ഒരു സംഘടനയാണ്. എന്തായാലും, അദ്ദേഹം അഫ്ഗാനിസ്ഥാനിലില്ല’’– സബിയുല്ല മുജാഹിദിനെ ഉദ്ധരിച്ച് അഫ്ഗാനിസ്ഥാൻ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇത്തരം ആരോപണങ്ങൾ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ‘‘തെളിവുകളും രേഖകളും ഇല്ലാത്ത ഇത്തരം ആരോപണങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു. ഇത്തരം മാധ്യമ ആരോപണങ്ങൾ ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കും.’’– മറ്റൊരു താലിബാൻ വക്താവ് അബ്ദുൾ ഖഹർ ബൽഖി പറഞ്ഞു.

പാരീസ് ആസ്ഥാനമായുള്ള രാജ്യാന്തര സംഘടനയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എ‌ടി‌എഫ്), യുഎൻ ചൂണ്ടികാണിച്ച ചില ഭീകരർക്കെതിരെ നടപടിയെടുക്കാൻ പാക്കിസ്ഥാനെ നിർബന്ധിച്ചതിന് പിന്നാലെയാണ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന ആരോപണമുയർന്നത്. അസ്ഹർ പാക്കിസ്ഥാനിൽ ഇല്ലെന്നും അഫ്ഗാനിസ്ഥാനിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് പാക്കിസ്ഥാന്റെ നിലപാട്.

English Summary: Taliban's Retort To Pakistan: Jaish Chief Masood Azhar With You, Not Us

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com