റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു; രക്ഷകരായി ആംബുലൻസ് ജീവനക്കാർ
Mail This Article
പാലക്കാട്∙ നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ സുനിത (26) ആണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ആൺ കുഞ്ഞിനു ജന്മം നൽകിയത്.
മംഗലാപുരത്തുനിന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇരുവരും ഇവിടെനിന്ന് ജാർഖണ്ഡിലേക്കു പോകാൻ ട്രെയിൻ കാത്ത് ഇരിക്കുമ്പോഴാണ് സംഭവം. പ്ലാറ്റ്ഫോമിൽ ഇരുക്കുകയായിരുന്ന സുനിതയ്ക്കു പ്രസവവേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. തുടർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ ആംബുലൻസിന്റെ സേവനം തേടി. പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് ഡ്രൈവർ എസ്.സുധീഷ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ബിൻസി ബിനു എന്നിവർ ഉടൻ സ്ഥലത്തേക്കു തിരിച്ചു.
ബിൻസി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. അമ്മയെയും കുഞ്ഞിനെയും പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
English Summary: Women give birth at Palakkad railway platform