ADVERTISEMENT

തിരുവനന്തപുരം∙ മഹാമാരിയുടെ പ്രതികൂല ബിസിനസ് സാഹചര്യങ്ങൾക്കിടയിലും 2020-21 സാമ്പത്തിക വർഷത്തിൽ ഡയറക്ട് സെല്ലിങ് രംഗത്ത് 9.94% വളർച്ചാ നിരക്ക് രേഖപ്പെടുത്തി കേരളം മുന്നേറിയതായി ഇന്ത്യൻ ഡയറക്ട് സെല്ലിങ് അസോസിയേഷൻ (ഐഡിഎസ്എ) പുറത്തിറക്കിയ വാർഷിക സർവേ റിപ്പോർട്ട്.

471 കോടി രൂപയുടെ ആകെ ബിസിനസാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നടന്നത്. 18,067 കോടി രൂപയുള്ള മൊത്തം ദേശീയ വിൽപനയുടെ 2.6% ആണ് കേരളത്തില്‍ നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരത്ത് നടന്ന ഡയറക്ട് സെല്ലിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ യോഗത്തില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍ റിപ്പോര്‍‌ട്ട് പ്രകാശനം ചെയ്തു. 

ഐപിഎസ്ഒഎസ് സ്ട്രാറ്റജി 3 നടത്തിയ സർവേയിൽ, തൊട്ടുമുന്‍പത്തെ സാമ്പത്തിക വർഷത്തില്‍ രേഖപ്പെടുത്തിയ 428 കോടിയില്‍നിന്ന് 43 കോടി രൂപയുടെ വര്‍ധനവാണ് കേരളത്തിലുണ്ടായത്. തമിഴ്‌നാടിനെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 2019-20, 2020-21 വർഷങ്ങളിൽ തമിഴ്നാട്ടില്‍ യഥാക്രമം 450 കോടിയും 463 കോടിയുമായിരുന്നു വിൽപന. ഈ കാലയളവില്‍ 70 കോടിയിലധികം രൂപ കേരളത്തിലെ ഡയറക്ട് സെല്ലിങ് മേഖല നികുതി ഇനത്തിൽ സംസ്ഥാന ഖജനാവിലേക്ക് സംഭാവന ചെയ്തു. 

സംസ്ഥാനത്ത് 2019-20 സാമ്പത്തിക വർഷത്തിൽ 1.6 ലക്ഷമായിരുന്ന ഡയറക്ട് സെല്ലര്‍മാരുടെ എണ്ണം ആറ് ശതമാനത്തിലധികം ഉയർന്ന് 1.79 ലക്ഷമായി. അവരിൽ 83,000 പേര്‍ സ്ത്രീകളാണ്. കോവിഡ് ആധിപത്യം പുലർത്തിയ വർഷം, ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഡയറക്ട് സെല്ലിങ്ങിന് വളരാനുള്ള പശ്ചാത്തലമൊരുക്കിയെന്നാണ് നിഗമനം.

ഇന്ത്യയില്‍ ആദ്യമായി, 2011 സെപ്റ്റംബറിൽ ഡയറക്ട് സെല്ലിങ് വ്യവസായത്തിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച സംസ്ഥാനം കേരളമാണ്. 2016-ലാണ് കേന്ദ്ര സർക്കാർ മാതൃകാ ഡയറക്ട് സെല്ലിങ് മാർഗനിർദേശങ്ങൾ വിജ്ഞാപനം ചെയ്തത്. ഈ മാർഗനിർദേശങ്ങൾ ആദ്യം വിജ്ഞാപനം ചെയ്ത സംസ്ഥാനവും കേരളമാണ്. ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാന്‍ ശക്തമായ ഒരു മോണിറ്ററിങ് കമ്മിറ്റിയും കേരളം രൂപീകരിച്ചു. 

ഡയറക്ട് സെല്ലിങ് വ്യവസായത്തിന്റെ പ്രധാന വിപണിയായി കേരളം തുടരുകയാണെന്ന് ഐഡിഎസ്എ ചെയർമാൻ രജത് ബാനർജി പറഞ്ഞു. ലോക്ഡൗണിനിടയിലും ഡയറക്ട് സെല്ലര്‍മാരുടെ എണ്ണം വര്‍ധിച്ചതില്‍നിന്ന് വ്യക്തമാകുന്നത് കോവിഡ് കാലത്ത് ഉപജീവനത്തിനുള്ള ഒരു ബദൽ സ്രോതസ്സായി ഇതു മാറി എന്നാണ്. ഏകദേശം 80 ലക്ഷം ഇന്ത്യക്കാർക്ക് സുസ്ഥിരമായ സ്വയം തൊഴിൽ, സൂക്ഷ്മ സംരംഭകത്വ അവസരങ്ങൾ പ്രദാനം ചെയ്യാനും കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിൽ 15.7 ശതമാനം സിഎജിആറോടെ സ്ഥിരവും സുസ്ഥിരവുമായ വളർച്ച പ്രകടമാക്കാനും ഈ മേഖലയ്ക്കു സാധിച്ചു. ഐ‌ഡി‌എസ്‌എയിലെ 18 അംഗകമ്പനികള്‍ക്കും ഉപഭോക്തൃ താൽപര്യങ്ങളും കേരളത്തിലെ 1.7 ലക്ഷം ഡയറക്ട് സെല്ലര്‍മാരുടെ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ കഴിഞ്ഞുവെന്ന് ബാനർജി കൂട്ടിച്ചേർത്തു.

ഐഡിഎസ്എ വൈസ് ചെയര്‍മാന്‍ വിവേക് കട്ടോച്ച്, ജനറല്‍ മാനേജര്‍ ചേതന്‍ ഭരദ്വാജ്, പി.ആര്‍ ആന്‍ഡ് ഇന്‍ഡസ്ട്രി അഫയേഴ്സ് മേധാവി രമേശ് ശര്‍മ എന്നിവര്‍ പങ്കെടുത്തു.

English Summary: Direct selling thrived in Kerala despite COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com