ജപ്തി നോട്ടിസിൽ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി
Mail This Article
തിരുവനന്തപുരം∙ ജപ്തി നടപടിയെ തുടർന്ന് കൊല്ലം ശൂരനാട് വിദ്യാർഥിനി ആത്മഹത്യ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. സർക്കാർ നയത്തിനു വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചെങ്കിൽ നടപടിയെടുക്കുമെന്നു മന്ത്രി പറഞ്ഞു. ബാങ്ക് കാണിച്ചത് ക്രൂരതയെന്നു നാട്ടുകാർ ആരോപിച്ചു. അഭിരാമിയുടെ പിതാവ് വിദേശത്തെ ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തിയതാണ്. കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
കൊല്ലം ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി (20) ആണ് ചൊവ്വാഴ്ച വൈകിട്ട് മരിച്ചത്. കോളജ് വിട്ട് വീട്ടിലെത്തിയപ്പോൾ ജപ്തി നോട്ടിസ് കണ്ട അഭിരാമി, നോട്ടിസ് മറയ്ക്കണമെന്നു പിതാവിനോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണു തൂങ്ങിമരിച്ചത്. ജപ്തി വിവരം അന്വേഷിക്കാൻ മാതാപിതാക്കൾ ബാങ്കിലേക്കു പോയപ്പോഴായിരുന്നു സംഭവം.
മാതാപിതാക്കൾ വീട്ടിലില്ലായിരുന്ന സമയത്താണ് ബാങ്ക് അധികൃതർ എത്തി നോട്ടിസ് പതിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചിൽനിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടർന്നായിരുന്നു നടപടി. ബാങ്ക് അധികൃതർ എത്തിയപ്പോൾ അഭിരാമിയുടെ മുത്തച്ഛനും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് അഭിരാമി.
English Summary: Minister VN Vasavan on Kollam Abhirami's suicide