2025ൽ നിതീഷ് കുമാർ രാഷ്ട്രീയ സന്യാസം വരിക്കണമെന്ന് ആർജെഡി; തർക്കം
Mail This Article
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭാവിയെച്ചൊല്ലി ആർജെഡി–ജെഡിയു നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത. 2025ൽ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവിനു കൈമാറി രാഷ്ട്രീയ സന്യാസം വരിക്കണമെന്ന ആർജെഡി ദേശീയ ഉപാധ്യക്ഷൻ ശിവാനന്ദ് തിവാരിയുടെ നിർദ്ദേശമാണ് തർക്കത്തിനിടയാക്കിയത്. നിതീഷിനൊപ്പം താനും ആശ്രമത്തിലുണ്ടാകുമെന്നും ഗുരുക്കന്മാരായി രാഷ്ട്രീയത്തിലെ യുവതലമുറയ്ക്കു പരിശീലനം നൽകുമെന്നും തിവാരി പറഞ്ഞിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ഒരുങ്ങുന്ന നിതീഷ് 2025ൽ രാഷ്ട്രീയ സന്യാസം വരിക്കണമെന്ന ആർജെഡി നേതാവിന്റെ പരാമർശം ദുരുദ്ദേശ്യത്തോടെയാണെന്ന സംശയത്തിലാണ് ജെഡിയു നേതൃത്വം. നിതീഷിനു രാഷ്ട്രീയ സന്യാസിയാകേണ്ട ആവശ്യമില്ലെന്നും ശിവാനന്ദ് തിവാരിക്കു വേണമെങ്കിൽ ആശ്രമം തേടി പോകാമെന്നും ജെഡിയു പാർലമെന്ററി ബോർഡ് അധ്യക്ഷൻ ഉപേന്ദ്ര ഖുശ്വാഹ പ്രതികരിച്ചു.
English Summary: JD(U) hits out at RJD's Shivanand Tiwari for his ashram advice to Nitish Kumar