ADVERTISEMENT

കോഴിക്കോട് ∙ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലെ റെയ്ഡിൽ രാഷ്ട്രീയമില്ലെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തുന്നത് നിയമപരമായ കാര്യങ്ങളാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത് രാജ്യത്തെ നിയമം നിയമത്തിന്റെ വഴിക്കു നീങ്ങുന്നതാണെന്നും എം.ടി.രമേശ് പറഞ്ഞു.

ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നതയിൽ ആർഎസ്എസിനെ വലിച്ചിഴയ്ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ഇതു പരിഹാസ്യമാണെന്നും എം.ടി.രമേശ് പറഞ്ഞു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം, നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടുന്നത് തുടങ്ങിയ വിഷയങ്ങളിൽ ഗവർണറുമായി സർക്കാരിന് അഭിപ്രായ വ്യത്യാസമുണ്ടാവാം. എന്നാൽ ആർഎസ്എസ് ഇതിൽ കക്ഷിയല്ല. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയാൻ പിണറായിക്ക് ഒട്ടും മടിയില്ല.

കമ്യൂണിസ്റ്റ് നേതാവെന്ന നിലയിൽ അദ്ദേഹത്തിന് ആർഎസ്എസ് വിരോധമുണ്ടാവാം. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ വാടിക്കൽ രാമകൃഷ്ണന്റെ വധവുമായി പിണറായിക്ക് ബന്ധമുണ്ട്. അക്കാലം മുതലേ അദ്ദേഹത്തിന് ആർഎസ്എസ് വിരോധവുമുണ്ട്. ആർഎസ്എസ് വിരോധം പറഞ്ഞ് പണ്ടുകാലത്തു ചെയ്തതുപോലെ ഇന്നു ജനങ്ങളെ കയ്യിലെടുക്കാനാവില്ല. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ആർഎസ്എസ് ബന്ധമുള്ളവരാണെന്നത് എല്ലാവർക്കുമറിയാം.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ നിയമനം നൽകിയത് നിയമവിരുദ്ധമായാണെന്നത് ഹൈക്കോടതിയും ശരിവച്ചിരിക്കുകയാണ്. ഗവർണർക്കെതിരെ വധശ്രമം നടന്നതിന് പ്രോട്ടോക്കോൾ പ്രകാരം പരാതിപ്പെടേണ്ടത് ആഭ്യന്തര സെക്രട്ടറിയാണെന്നും രമേശ് പറഞ്ഞു.

ഭാരത് ജോഡോ യാത്രയിൽ ആലുവയിൽ പ്രചാരണ ബോർഡിൽ സവർക്കരുടെ ചിത്രം വയ്ക്കുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്ത കോൺഗ്രസുകാർ സവർക്കറുടെ സ്മരണയ്ക്കായി ഇന്ദിരാഗാന്ധി സ്റ്റാംപ് ഇറക്കിയിട്ടുണ്ടെന്ന കാര്യം മറക്കരുത്. മഹാത്മാഗാന്ധിയും നെഹ്റുവും സവർക്കരെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞിട്ടുണ്ടെന്നും രമേശ് പറഞ്ഞു.

English Summary: MT Ramesh on NIA raid at Popular Front Offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com