ബാക്കി ബില്ലുകളിലും ഗവർണർ ഒപ്പിടുമെന്നാണ് വിശ്വാസം; ഭരണഘടനാ പ്രതിസന്ധിയില്ല: ഷംസീർ
Mail This Article
തിരുവനന്തപുരം∙ ഭരണഘടനാ പ്രതിസന്ധി നിലവിലില്ലെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ബാക്കി ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിടുമെന്നു തന്നെയാണ് വിശ്വാസം. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കരുതുന്നു. ഭരണഘടനാപരമായ ബാധ്യതകള്‍ ഗവര്‍ണര്‍ നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ പറഞ്ഞു.
‘സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നം അവർ തന്നെ പരിഹരിക്കുമെന്നാണ് വിശ്വാസം. ഭരണഘടനയെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് ഗവർണർ. അതുകൊണ്ട് ബില്ലുകളിൽ അദ്ദേഹം ഒപ്പുവയ്ക്കുമെന്ന് വിശ്വസിക്കുന്നു.’–എ.എൻ. ഷംസീർ പറഞ്ഞു.
ബില്ലുകൾ വായിക്കുന്നതിനു മുൻപാണു ഗവർണർ അഭിപ്രായം പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വായിക്കുമ്പോഴുണ്ടാകുന്ന സംശയം തീർക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. ആരെങ്കിലും മൈക്ക് വയ്ക്കുന്നിടത്തെല്ലാം പ്രതികരിക്കുന്നയാളാണു ഗവർണറെന്നു പറഞ്ഞിട്ടില്ല. വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിൽ പരിഹരിക്കാൻ ഭരണഘടനാപരമായ മാർഗങ്ങളുണ്ട്. അത് അവലംബിക്കാതെ, ഓരോ സ്ഥലത്തും നീട്ടിപ്പിടിക്കുന്ന മൈക്കിനു മുൻപിൽ നിന്ന്, ഇതെല്ലാം പറയാൻ താൻ പ്രാപ്തനാണ് എന്ന മട്ടിൽ ശബ്ദമുയർത്തിയും മുഖത്തു ഗൗരവം വരുത്തിയും സംസാരിച്ചു കാര്യം നിർവഹിച്ചുകളയാം എന്നു കരുതുന്നുണ്ടെങ്കിൽ അതു ഭരണഘടന അനുശാസിക്കുന്ന രീതിയല്ല എന്നാണു പറഞ്ഞത്. അതു പരിഭാഷപ്പെടുത്തിയവർ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: No constitutional crisis in Kerala: A.N. Shamseer.