കാട്ടാക്കട ആക്രമണം: റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് കെഎസ്ആര്‍ടിസി
Mail This Article
കൊച്ചി∙ കോളജ് വിദ്യാർഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ മകളുടെ മുന്നിൽവച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവത്തിൽ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെഎസ്ആര്‍ടിസി. സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസിയോട് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു.
ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി കെഎസ്ആര്‍ടിസി കോടതിയെ അറിച്ചു. കെഎസ്ആര്‍ടിസി എംഡി മർദനമേറ്റ പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനനോടും മകൾ രേഷ്മയോടും നേരിട്ട് വിളിച്ച് മാപ്പ് ചോദിച്ചു. അക്രമി സംഘത്തില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ടെന്നും പ്രേമനനെ മർദിക്കുന്നത് ചിത്രീകരിച്ച ജീവനക്കാരന് സുരക്ഷാ ഭീഷണിയെന്നും കെഎസ്ആര്‍ടിസിയുടെ റിപ്പോർട്ടിൽ പറയുന്നു.
സുരക്ഷ കണക്കിലെടുത്ത് ജീവനക്കാരനെ മറ്റൊരു യൂണിറ്റിലേക്ക് സ്ഥലം മാറ്റിയതായും കുറ്റക്കാരായ ജീവനക്കാർ ഉൾപ്പെടുന്ന സിഐടിയു യൂണിയനിൽ നിന്നാണ് ഭീഷണിയെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.
English Summary: Kattakada KSRTC depot manhandling: KSRTC submitted report to High Court