സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസ്: ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി
Mail This Article
കോഴിക്കോട്∙ കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണ്‍ ഉള്‍പ്പടെ അഞ്ചുപേരാണ് പ്രതികള്‍.
സിസിടിവി ദൃശ്യങ്ങള്‍ മാഞ്ഞുപോയതായി അറിയിച്ച പശ്ചാത്തലത്തില്‍ ഹാര്‍ഡ് ഡിസ്ക്കുകളുടെ ഫൊറന്‍സിക് പരിശോധന വേഗത്തിലാക്കണമെന്നും തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷാ ജീവനക്കാര്‍ക്കായി ഹാജരായ അഭിഭാഷക ബബില ഉമ്മര്‍ഖാന്‍ പറഞ്ഞു. സുരക്ഷാ ജീവനക്കാരെ ചവിട്ടിയ ചെരുപ്പ് ആയുധമായി കണക്കാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക നല്‍കിയ ഹര്‍ജി നാളെ കുന്നമംഗലം കോടതി പരിഗണിക്കും.
ഓഗസ്റ്റ് 31നാണ് മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റത്. സൂപ്രണ്ടിനെ കാണണമെന്ന് പറഞ്ഞ ദമ്പതികളെ തടഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
English Summary: Kozhikode medical college security attack case updates