19കാരിയുടെ കൊലപാതകം: ബിജെപി നേതാവിന്റെ മകന്റെ റിസോർട്ട് പൊളിച്ചടുക്കി ബിജെപി സർക്കാർ
Mail This Article
ഹരിദ്വാർ∙ പത്തൊൻപതുകാരിയായ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവിന്റെ മകനുൾപ്പെടെ 3 പേർ അറസ്റ്റിലായതിനു പിന്നാലെ ഇവരുടെ ഉടമസ്ഥതയിലുള്ള റിസോർട്ട് പൊളിച്ചടുക്കി ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ ഉത്തരവു പ്രകാരമാണ് ഋഷികേശിലുള്ള വനതാര റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. തുടർന്ന് സംഭവത്തില്‍ കോപാകുലരായ നാട്ടുകാര്‍ റിസോര്‍ട്ട് കെട്ടിടത്തിനു തീയിടുകയും ചെയ്തു.
മുൻ ഉത്തരാഖണ്ഡ് മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകന്‍ പുൽകിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേഷര്‍ അങ്കിത് ഗുപ്ത എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ആറു ദിവസം മുൻപ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. പെണ്‍കുട്ടിയുടെ പിതാവ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. കൊലപാതകത്തില്‍ പങ്കാളികളായത് ആരായിരുന്നാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് പുല്‍കിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ പുല്‍കിത് കൊന്നതാണെന്ന് കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു. ഋഷികേശില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന റിസോര്‍ട്ട്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കേസ് റജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു.
English Summary: Ankita Murder Case: Uttarakhand CM Dhami's Bulldozer Rolls Over Neta's Son's Resort