ADVERTISEMENT

തിരുവനന്തപുരം∙ ഹർത്താലിന്റെ മറവിൽ പോപുലർ ഫ്രണ്ട് ആസൂത്രിതമായ ആക്രമണമാണ് നടത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സീനിയർ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹർത്താൽ പ്രഖ്യാപിക്കുന്നവർ സ്വീകരിക്കുന്ന നിയതമായ രീതിയിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് ഇക്കൂട്ടർ സ്വീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ എല്ലാ ഭാഗത്തും സംഘടിതമായ, ആക്രമണോത്സുകമായ ഇടപെടൽ സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഹർത്താലിൽ ഒരുപാട് നാശനഷ്ടമുണ്ടായി. ബസുകൾക്കു നേരെ ആക്രമണം നടന്നു. മുഖംമൂടി ധരിച്ച് ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയത്.

നിരവധി പേർക്കു പരുക്കേൽക്കുന്ന സ്ഥിതിവന്നു. അടുത്തകാലത്ത് ഉണ്ടാകാത്ത വ്യാപക അക്രമമാണ് നടന്നത്. കേരളത്തിന്റെ പൊതു അന്തരീക്ഷം തകർക്കുന്നതിനുള്ള നീക്കമുണ്ടായി. അക്രമികൾക്കെതിരെ പൊലീസ് ഫലപ്രദമായ നടപടി സ്വീകരിച്ചെന്നും ഇനിയും കരുത്തുറ്റ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം അക്രമം പ്രോത്സാഹിപ്പിക്കാനാകില്ല. കുറ്റവാളികളിൽ ചിലരെ ഇന്നലെ അറസ്റ്റു ചെയ്തു. ഇനിയും ആളുകളെ പിടികൂടാനുണ്ട്. പൊലീസിന്റെ തുടർന്നുള്ള പ്രവർത്തനത്തിലൂടെ അവരെ കണ്ടെത്തും. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല. എല്ലാവരെയും നിയമത്തിന്റെ മുന്നിലെത്തിക്കും.

ഇത്തരം ശക്തികളെ താൽക്കാലിക ലാഭത്തിന് ഒപ്പം നിർത്തിയവർ എന്താണ് ഇവർ സമൂഹത്തിന് ഉണ്ടാക്കുന്ന പ്രത്യേകത എന്ന് ആലോചിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ശക്തികൾ തീവ്രവാദ മുഖം കൂടി കൈവരിക്കുകയാണ്. വർഗീയ, തീവ്രവാദ ശക്തികൾക്ക് നാടിനെ ഒന്നിപ്പിക്കാനാകില്ല. അതിനെ വാക്കിലും നോക്കിലും അനുകൂലിക്കുന്ന നില ഉണ്ടാകരുത്. തങ്ങൾക്കുനേരെ ആക്രമണം ഉണ്ടാകുമ്പോൾ ന്യൂനപക്ഷ വിഭാഗത്തിൽ അമർഷവും രോഷവും ഉണ്ടാകും. ആ അമർഷത്തെയും രോഷത്തെയും തെറ്റായ രീതിയിലേക്കു തിരിച്ചു വിടാൻ ചില ശക്തികൾ ശ്രമിക്കുന്നു. ഭൂരിപക്ഷ വർഗീയതയെ നേരിടാനാണ് ന്യൂനപക്ഷ വർഗീയതയുടെ ആരംഭം ഉണ്ടായത്.

ഭൂരിപക്ഷ വർഗീയത നടത്തുന്ന ആക്രമങ്ങളിൽനിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ ന്യൂനപക്ഷം വർഗീയമായി സംഘടിച്ചാൽ കഴിയില്ല. അത് ആത്മഹത്യാപരമായ നീക്കമാണ്. ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അത് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കും. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കപ്പെടണം. വർഗീയത ഏതായാലും നാടിന് ആപത്താണ്. ജനങ്ങളുടെ ഒരുമയാണ് വർഗീയതയുടെ ഭാഗമായി തകർക്കപ്പെടുന്നത്. എല്ലാ വർഗീയതയെയും ശക്തമായി എതിർത്ത് മതനിരപേക്ഷതയ്ക്കായി നിലനിൽക്കണം.

രാജ്യത്ത് വർഗീയത ഉയർത്തുന്ന ഭീതിജനകമായ അന്തരീക്ഷമുണ്ട്. അതിന്റെ ഭാഗമായി സംഘർഷവും കൂട്ടക്കൊലകളും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സംഭവിക്കുന്നുണ്ടെങ്കിലും അത്തരം ആപത്തിൽനിന്ന് തീർത്തും മുക്തമായ സംസ്ഥാനമായി കേരളം നിലകൊള്ളുകയാണ്. ഇവിടെ വര്‍ഗീയ ശക്തികൾ ഇല്ലാത്തതു കൊണ്ടല്ല അങ്ങനെയായത്. നല്ല രീതിയിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസിനു കഴിയുന്നതിനാലാണ്. വർഗീയതയെ താലോലിക്കാത്ത സമൂഹത്തിന്റെ നിലപാടും ഇതിനു സഹായകരമാണ്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan on PFI hartal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com