മ്യാന്‍മറിലേക്ക് ഇന്ത്യക്കാരെ കടത്തിയകേസ്: നാല് കമ്പനികളെ തിരിച്ചറിഞ്ഞു
Mail This Article
മലയാളികളടക്കം 300ലധികം ഇന്ത്യക്കാരെ മ്യാന്‍മര്‍ വിമതമേഖലയില്‍ തടവിലാക്കപ്പെട്ട കേസില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ഇന്ത്യ. മ്യാന്‍മറിലേക്ക് അനധികൃതമായി ആളുകളെ കടത്തിയ നാല് കമ്പനികളെ തിരിച്ചറിഞ്ഞു. ഒകെഎക്സ് പ്ലസ്, ലസാദ, സൂപ്പര്‍ എനര്‍ജി ഗ്രൂപ്പ്, സെന്‍ഷ്യല്‍ ഗ്രൂപ്പ് എന്നീ കമ്പനികൾക്കെതിരെ നടപടി വേണമെന്ന് അംബാസിഡർ കത്തയച്ചെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. വിമതമേഖലയില്‍ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുകയാണ്. ഈ മേഖലയിൽ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് ഇന്ത്യന്‍ എംബസി നേരത്തേ അറിയിച്ചിരുന്നു.ഇതില്‍ ഭൂരിഭാഗം പേര്‍ക്കും മ്യാന്‍മര്‍ വീസ ഇല്ല.
തടവിലായവരിൽ മുപ്പതിലേറെ മലയാളികളുണ്ട്. തായ്‍ലന്‍ഡ് അതിര്‍ത്തി വഴിയാണ് ഭൂരിഭാഗം പേരും മ്യാന്‍മറിലെത്തിയത്. മ്യാൻമർ സർക്കാരിനു കാര്യമായ നിയന്ത്രണമില്ലാത്ത ഗോത്ര പ്രദേശമായ മ്യാവാഡിയിലെ ഐടി സ്ഥാപനങ്ങളിലെത്തിച്ചാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളിലുള്ളവരുമായി സമൂഹമാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്ത് ഹാക്കിങ്ങിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക. ഫോൺ സെക്സിനായി ആളുകളെ കണ്ടെത്തുക. പെൺവാണിഭ കേന്ദ്രങ്ങൾക്ക് കോൾ സെന്ററുകളായി പ്രവർത്തിക്കുക തുടങ്ങിയ ജോലികളാണു ചെയ്യിക്കുന്നത്.
നാട്ടിലേക്കു ഫോൺ ചെയ്യാനോ അസുഖമുണ്ടായാൽ പോലും അവധിയെടുക്കാനോ സമ്മതിക്കില്ല. പറയുന്ന കാര്യം ചെയ്തില്ലെങ്കിൽ ഇലക്ട്രിക് ലാത്തിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചു ക്രൂരമായി മർദിക്കും. തടങ്കലിൽ കഴിയുന്നവരുടെ തലപൊട്ടിയതിന്റെയും ചെവി തകർന്നതിന്റെയുമെല്ലാം ദൃശ്യങ്ങളടക്കമാണു വിഡിയോ പുറത്തുവന്നത്.
അതേസമയം തടങ്കല്‍പാളയത്തില്‍നിന്നു രക്ഷപ്പെട്ട നാലു പേരെ വീസ രേഖകളില്ലാത്തതിനാല്‍ തായ്‌ലന്‍ഡ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ‘‘26ാം തീയതി ഞങ്ങളെ ഇവിടുന്ന് മാറ്റുമെന്നാണ് അറിഞ്ഞത്. എങ്ങോട്ടാണ് മാറ്റുക എന്ന് അറിയില്ല. അവിടെ ഇതുപോലെ തന്നെയൊരു സ്ഥലമുണ്ടെന്നു പറഞ്ഞുകേട്ടു. 18–19 മണിക്കൂർ ഡ്യൂട്ടി ചെയ്യേണ്ടി വരും. പുറത്തിറങ്ങാനാകില്ലെന്നാണ് പറയുന്നത്. ഒന്നും വ്യക്തമല്ല’’ –മ്യാന്‍മറില്‍ സായുധ സംഘത്തിന്റെ തടവില്‍ കഴിയുന്ന സംഘത്തിലെ മലയാളി പറഞ്ഞു.
English Summary: Identified 4 Companies in abduction case Myanmar