‘സ്ത്രീകളുടെ ആയുസ്സ് വര്‍ധിച്ചു, മുഖ്യപങ്ക് കുടുംബാസൂത്രണത്തിന്’; ചിരിപടര്‍ത്തി ഗോവിന്ദന്‍
Mail This Article
തിരുവനന്തപുരം∙ കേരളത്തില്‍ സ്ത്രീകളുടെ ആയുസ്സ് വര്‍ധിക്കാന്‍ പ്രധാനകാരണം കുടുംബാസൂത്രണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തിരുവനന്തപുരത്ത്, ഡോ.എ.കെ.അബ്ദുല്‍ ഹക്കിം എഴുതിയ ‘ആഫ്രിക്കന്‍ യാത്രകളുടെ സാംസ്കാരിക ദൂരങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു സദസ്സില്‍ ചിരിപടര്‍ത്തിയ നിരീക്ഷണം.
‘‘പണ്ടു ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരേക്കാള്‍ പത്തു വയസ്സ് വരെ കുറവായിരുന്നു. പത്തും പതിനഞ്ചും മക്കളെ പ്രസവിക്കുന്നതിനാല്‍ സ്ത്രീകള്‍ക്ക് ആയുസ്സ് കുറവായതുകൊണ്ടാണ് വിവാഹത്തിന് അത്രയും പ്രായവ്യത്യാസം നിര്‍ബന്ധമായിരുന്നത്. ദൈവം നല്‍കുന്നത് നിഷേധിക്കാനാവില്ല എന്നായിരുന്നു പണ്ടത്തെ ന്യായീകരണം. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കിയതോടെ ആ സ്ഥിതി ഇല്ലാതാകുകയും സ്ത്രീകളുടെ ആയുസ്സ് വര്‍ധിക്കുകയും ചെയ്തു.’’– ഗോവിന്ദന്‍ പറഞ്ഞു.
‘‘വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പത്തു വയസ്സെങ്കിലും കുറവു വേണമെന്നാണ് പഴയ കാലത്തെ പൊതുബോധം . കാരണമെന്താണെന്നോ? പെണ്ണുങ്ങൾ പത്തും പന്ത്രണ്ടുമൊക്കെ പ്രസവിക്കും. എന്നിട്ട് വേഗം മരിക്കും. ഒരു പത്തു വർഷത്തിന്റെ വ്യത്യാസത്തിൽ പരസ്പരം ഒപ്പം ചാവണമെങ്കിൽ ഒറ്റ വഴിയേ ഉള്ളൂ. രണ്ടാളും ഒരു പത്തു വയസ്സിന്റെ വ്യത്യാസത്തിൽ കല്യാണം കഴിക്കുക.
എന്നാൽ ഇപ്പോൾ അതെല്ലാം മാറി. ഇപ്പോൾ അഞ്ചു വയസ്സ് ആറു വയസ് അങ്ങോട്ടും ഇങ്ങോട്ടും കൂടിയാലും കുറഞ്ഞാലും പ്രശ്നമില്ല. ചിലപ്പോൾ പുരുഷനേക്കാൾ കൂടുതൽ ആയുസ്സ് സ്ത്രീക്കുണ്ട്. എന്തുകൊണ്ടാണെന്നോ? കുടുംബാസൂത്രണം കൊണ്ടാണ്. അല്ലെങ്കിൽ ഒന്നു പ്രസവിച്ചു, രണ്ടു പ്രസവിച്ചു, മൂന്നു പ്രസവിച്ച്...അങ്ങനെ ഒരു പതിനാലാമത്തെ ഒക്കെ ആകുമ്പോ ഏതാണ്ട് ചാവാറായി. എന്നിട്ടു പറയുന്നത് ദൈവം തന്നു എന്നാണ്. ഇപ്പോൾ ആരും കൊടുക്കുന്നുമില്ല, ആരും കൈനീട്ടി വാങ്ങുന്നുമില്ല.’’– എം.വി.ഗോവിന്ദൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിലാകെ ചിരി പടർത്തി. .
English Summary: MV Govindan speech on family planning that changes Kerala