ADVERTISEMENT

മലപ്പുറം∙  സംസ്ഥാനത്തെ സ്കൂളുകളിൽ പഠനസമയം പുനഃക്രമീകരിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്നു മുസ്​ലിം ലീഗ്. കമ്യൂണിസ്‌റ്റ് പാർട്ടിയുടെയും ഇടതു സർക്കാരിന്റെയും അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോകില്ലെന്നു  മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. വിഷയത്തിൽ സമസ്‌തയ്ക്കൊപ്പം നിലപാട് കടുപ്പിക്കുമെന്നും, ആലോചനയില്ലാതെ എടുത്തുചാടി പരിഷ്‌കരണത്തിനു തുനിഞ്ഞാല്‍ ദോഷം ചെയ്യുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.  ആയിരക്കണക്കിന് മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള സമസ്ത അടക്കമുളള സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ട്. സര്‍ക്കാരിന്‍റെ താല്‍പര്യം ചര്‍ച്ചകള്‍ ഇല്ലാതെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വിപരീത ഫലമാണ് ഉണ്ടാകുകയെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

സംസ്ഥാനത്തെ സ്കൂളുകളിൽ പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കാൻ, സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിരുന്നു. 5 മുതൽ 12 വരെ ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാ–കായിക പരിശീലനത്തിനുമായി ഉപയോഗിക്കാം. ക്ലാസുകളിലെന്ന പോലെ സ്കൂളുകളിലും ആകെ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്‌തിരുന്നു. 

ഡോ. എം.എ.ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ടിനെതിരെ സമ‌സ്‌ത പരസ്യമായി രംഗത്തു വന്നതിനു പിന്നാലെയാണ് മു‌സ്‌ലിം ലീഗും നിലപാട് കടുപ്പിക്കുന്നത്. ഇത്തരത്തിൽ പഠനസമയം ക്രമീകരിച്ചാൽ വിദ്യാർഥികളുടെ മതപഠനത്തെ സാരമായി ബാധിക്കുമെന്നു സമ‌സ്‌ത പ്രതികരിച്ചിരുന്നു. ജെൻഡർ ന്യൂട്രൽ വിഷയത്തിലും സമ‌സ്‌തയും മു‌സ്‌ലിം ലീഗും സർക്കാരിനെതിരെ രംഗത്തു വന്നിരുന്നു. ജെൻഡർ ന്യൂട്രൽ വിഷയത്തില്‍ മതപരമായ പ്രശ്നമല്ല, ധാർമികമായ പ്രശ്നമാണ്. ലിബറിസം കൊണ്ടുവരാനുള്ള ശ്രമത്തെയാണ് എതിർക്കുന്നതെന്നായിരുന്നു ലീഗിന്റെ വിശദീകരണം.

സ്കൂളുകളിൽ ആണ്‍കുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടകരമാണെന്ന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ.സലാമിന്റെ പ്രസ്‍താവന വിവാദമായിരുന്നു. മത മൂല്യങ്ങള്‍ തകര്‍ക്കുന്നതാണു ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്നും ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എന്തിനാണു കേസെടുക്കുന്നതെന്ന എം.കെ.മുനീര്‍ എംഎൽഎയുടെ പ്രസ്‌താവനയും വിവാദങ്ങളിൽ ഇടം പിടിച്ചു.

English Summary: Muslim League warns state govt over implementation of Khader Committee report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com