ADVERTISEMENT

തിരുവനന്തപുരം∙ ഭാരത് ജോഡോ യാത്രയെ വരവേൽക്കാൻ സ്ഥാപിച്ച ബോർഡിൽ സ്വാതന്ത്ര്യസമര നായകരുടെ ചിത്രങ്ങൾക്കിടെ വി.ഡി.സവർക്കറുടെ ചിത്രം സ്ഥാപിച്ച സംഭവത്തിൽ ഐഎൻടിയുസി നേതാവ് പി.കെ.സുരേഷിന് എതിരെ നടപടിയുണ്ടാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.

അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസ്‌ പാർട്ടിക്ക് കഴിയില്ല. സുരേഷുമായി യാതൊരു മുൻപരിചയം ഇല്ലാത്തവർ പോലും ‘അയാൾക്കെതിരെ നടപടി എടുക്കരുതെന്ന’ അപേക്ഷയുമായാണ് സമീപിച്ചത്. പ്രവർത്തകരെ കേൾക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാർട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാർട്ടി പ്രസിഡന്റ്‌ എന്ന നിലയിൽ താൻ ഉറപ്പു തരുന്നതായി സുധാകരൻ കുറിപ്പിൽ വ്യക്തമാക്കി.

ഭാരത് ജോഡോ യാത്രയെ വരവേൽക്കാൻ കോൺഗ്രസ് പറമ്പയം കോട്ടായിയിൽ സ്ഥാപിച്ച ബോർഡിൽ സ്വാതന്ത്ര്യസമര നായകരുടെ ചിത്രങ്ങൾക്കിടെ വി.ഡി.സവർക്കറുടെ ചിത്രം ‘വീര സവർക്കർ’ എന്ന പേരോടെ സ്ഥാപിച്ചതാണ് വിവാദമായത്. സംഭവവുമായി ബന്ധപ്പെട്ട് ഐഎൻടിയുസി ബ്ലോക്ക് സെക്രട്ടറിയായിരുന്ന പി.കെ.സുരേഷിനെ സസ്പെൻഡ് ചെയ്തിരുന്നു. ബോർഡ് സമൂഹ മാധ്യമങ്ങളിൽ വിവാദമായി. തുടർന്നു മഹാത്മാ ഗാന്ധിയുടെ ചിത്രം പതിച്ചു സവർക്കറെ മറച്ചു. അതും വിവാദമായതോടെ ബോർഡ് നീക്കുകയായിരുന്നു.

സുധാകരന്റെ കുറിപ്പിന്റെ പൂർണരൂപം:

അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസ്‌ പാർട്ടിക്ക് കഴിയില്ല. സുരേഷിന്റെ അഭിമുഖം അല്പം വൈകിയാണ് ഞാൻ ചാനലിൽ കണ്ടത്. പക്ഷേ മുൻപേ കണ്ട പല പ്രവർത്തകരും എന്നെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നു. സുരേഷുമായി യാതൊരു മുൻപരിചയം ഇല്ലാത്തവർ പോലും 'അയാൾക്കെതിരെ നടപടി എടുക്കരുതെന്ന' അപേക്ഷയുമായാണ് സമീപിച്ചത്.

സത്യത്തിൽ എനിക്കേറെ സന്തോഷം തോന്നിപ്പോയി. ഈ വലിയ കോൺഗ്രസ്‌ കുടുംബത്തിലെ ഒരംഗത്തിന്റെ വിഷമം, സ്വന്തം പ്രശ്നമായി കണ്ട് ഇടപെടുന്നവർ ഈ പാർട്ടിയുടെ പുണ്യമാണ്. പ്രവർത്തകരെ കേൾക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാർട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാർട്ടി പ്രസിഡന്റ്‌ എന്ന നിലയിൽ ഞാൻ ഉറപ്പ് തരുന്നു.

English Summary: No Action Against INTUC Leader in Savarkar Controversy, Says K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com