ADVERTISEMENT

തിരുവനന്തപുരം ∙ പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കേരളത്തിലുണ്ടായ അക്രമങ്ങൾക്ക് ഇടതുസർക്കാരും ഒരുപോലെ ഉത്തരവാദിയാണെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. ഹർത്താൽ ദിനം കേരളത്തിൽ കറുത്ത ദിനമായിരുന്നു. ജനങ്ങൾ തടവിലായി. നൂറുകണക്കിന് വാഹനങ്ങൾക്കു നേരെയും ആക്രമണമുണ്ടായി. കാട്ടാളത്ത ആക്രമണമാണ് പോപ്പുലർ ഫ്രണ്ട് നടത്തിയത്. ഇതിനെല്ലാം സംസ്ഥാന സർക്കാർ മറുപടി പറയണം.

പല സംസ്ഥാനങ്ങളിലെയും പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ റെയ്ഡും അറസ്റ്റും നടന്നു. എന്നാൽ കേരളത്തിൽ മാത്രമാണ് ഹർത്താലും ആക്രമണങ്ങളുമുണ്ടായത്. ജനങ്ങളുടെ ജീവനു മതിയായ സംരക്ഷണം നൽകാനും സർക്കാർ പരാജയപ്പെട്ടു. സിപിഎമ്മും പോപ്പുലർ ഫ്രണ്ടും പരസ്പരം സഹായിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലുൾപ്പെടെ സിപിഎമ്മിന് പോപ്പുലർ ഫ്രണ്ടിന്‍റെ പിന്തുണ ലഭിക്കുന്നുണ്ട്. സിപിഎം എംപി എ.എം.ആരിഫിന്‍റെ പ്രസ്താവന പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നതാണ്.

ഏകപക്ഷീയമായ ആക്രമണമെന്ന് പറയാൻ അദ്ദേഹം കോടതിയാണോ? സിപിഎം ആ പ്രസ്താവനയെ തള്ളിപ്പറഞ്ഞിട്ടുമില്ല. പോപ്പുലർ ഫ്രണ്ടിന്‍റെ ആക്രമണങ്ങളെ സിപിഎമ്മും കോൺഗ്രസും തള്ളിപ്പറഞ്ഞിട്ടില്ല. പോപ്പുലർ ഫ്രണ്ടിന്‍റെ പേരു പറയാൻ എന്താണ് മടിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. തിരഞ്ഞെടുപ്പിൽ കെ.സുധാകരനും പോപ്പുലർ ഫ്രണ്ടിന്റെ സഹായം ലഭിച്ചിട്ടുണ്ട്. എൻഐഎ അക്കാര്യങ്ങളെല്ലാം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.

തീവ്രവാദത്തെ അമർച്ച ചെയ്യാനുള്ള നടപടികളാണ് നരേന്ദ്ര മോദി സർക്കാർ കൈക്കൊള്ളുന്നത്. അതിന്‍റെ ഫലമായി മാവോയിസ്റ്റ് പ്രവർത്തനം വളരെക്കുറഞ്ഞു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന പ്രചാരണം തെറ്റാണ്, തീവ്രവാദികൾക്കെതിരെയുള്ള നടപടിയാണിത്. ന്യൂനപക്ഷങ്ങളെല്ലാം തീവ്രവാദികളാണെന്ന നിലപാട് ബിജെപിക്കില്ല. യുപിഎ സർക്കാർ ഭരിക്കുമ്പോൾ മിക്ക നഗരങ്ങളിലും ബോംബ് സ്ഫോടനങ്ങൾ നിത്യസംഭവമായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു സ്ഫോടനം പോലുമുണ്ടാകാത്തത് മോദി സർക്കാർ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമാണ്.

കോൺഗ്രസിന്റെ പദയാത്രയിൽ ഒരു സന്ദേശവും ഇല്ല. ഇന്ത്യ നേരത്തേതന്നെ ഒന്നാണ്. പലരെയും കാണാൻ രാഹുൽ ഗാന്ധിക്ക് സമയമില്ല. നർക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്തവരുടെ ആശങ്ക പങ്കുവച്ച പാലാ ബിഷപിനെ കാണാൻപോലും സമയമില്ല. കേരളത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ പോപ്പുലർ ഫ്രണ്ട് കൊലപ്പെടുത്തിയ 11 പേരിൽ ഏഴു പേരും ബിജെപി -ആർഎസ്എസ് പ്രവർത്തകരാണ്. ആർഎസ്എസ് സമാധാനപരമായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്‍റ് വി.വി.രാജേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്നു.

English Summary: Prakash Javadekar on PFI hartal in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com