ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: വിഡിയോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സൈനികൻ അറസ്റ്റിൽ
Mail This Article
മൊഹാലി∙ ചണ്ഡിഗഡ് സർവകലാശാല വനിതാ ഹോസ്റ്റലിൽ നിന്നുള്ള ശുചിമുറി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സൈനികൻ അറസ്റ്റിൽ. ശുചിമുറി ദൃശ്യങ്ങൾ പകർത്തുന്നതിന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിനാണ് അരുണാചൽ പ്രദേശ് സ്വദേശിയായ സഞ്ജീവ് സിങ് എന്ന സൈനികനെ പഞ്ചാബ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയും അവളുടെ കാമുകനും കൂട്ടാളിയും നേരത്തേ അറസ്റ്റിലായിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
നേരത്തെ അറസ്റ്റിലായവരുടെ ഫോൺ ഉൾപ്പെടെ പരിശോധിച്ച് ശേഖരിച്ച ഡിജിറ്റൽ, ഫൊറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് സഞ്ജീവ് സിങ്ങിനെ അറസ്റ്റു ചെയ്തതെന്ന് പഞ്ചാബ് പൊലീസ് മേധാവി ഗൗരവ് യാദവ് അറിയിച്ചു. അരുണാചൽ പ്രദേശിലെ സൈനിക അധികൃതർ, പൊലീസ്, അസമിൽനിന്നുള്ള പൊലീസുകാർ എന്നിവരുടെ സഹായത്തോടെയാണ് സെലാ പാസിൽനിന്ന് ഇയാളെ പിടികൂടിയതെന്ന് ഡിജിപി അറിയിച്ചു. കൂടുതൽ ദൃശ്യങ്ങളും വിഡിയോകളും വേണമെന്ന് ആവശ്യപ്പെട്ട് സൈനികൻ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇയാളുടെ ഫോണും വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.
വനിതാ ഹോസ്റ്റലിലെ പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ഒരാഴ്ചയായി സർവകലാശാലയിലും പരിസരത്തും വൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ അറസ്റ്റിലായ വിദ്യാർഥിനി സ്വന്തം ദൃശ്യങ്ങൾ മാത്രമാണ് കാമുകന് അയച്ചു കൊടുത്തതെന്നാണ് പൊലീസ് അറിയിച്ചത്. ഹോസ്റ്റലിലെ പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അറസ്റ്റിലായ പെൺകുട്ടിയെ കാമുകനും കൂട്ടാളിയും ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
English Summary: In Chandigarh University Video Leak, Soldier Arrested For Allegedly Blackmailing Student