ADVERTISEMENT

മലപ്പുറം∙ പ്രായം കൂടുംതോറും കാതൽ കൂടുന്ന ഇനമാണ് തേക്ക്; ആര്യാടനെപ്പോലെ. കൊണ്ടുംകൊടുത്തും പൊരുതി വളർ‌ന്ന രാഷ്ട്രീയ അനുഭവങ്ങളുടെ കരുത്തായിരുന്ന ആര്യാടൻ മുഹമ്മദിനെ എന്നും പാർട്ടിക്ക് ആവശ്യമായിരുന്നു. നിലമ്പൂരിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുമ്പോഴും തിരഞ്ഞെടുപ്പ് സമയങ്ങളിൽ നേതാക്കൾ തേടിയെത്തും. ലീഗ് കോട്ടയായ മലപ്പുറത്ത് കോൺഗ്രസിനു കരുത്തുപകർന്നത് ആര്യാടന്റെ ഇടപെടലുകളും പരിശ്രമവുമാണ്.

നാട്ടുകാരുടെ സ്വന്തം നേതാവാണ് ആര്യാടൻ. 1977 മുതൽ എട്ടു തവണ നിലമ്പൂരിലുള്ളവർ തങ്ങളുടെ പ്രതിനിധിയായി നിയമസഭയിലേക്ക് അയച്ചത് ആര്യാടനെയാണ്. 1958 മുതൽ കെപിസിസി  അംഗമായിരുന്ന അദ്ദേഹം രണ്ടുവർഷത്തിനുശേഷം കോഴിക്കോട് ഡിസിസി സെക്രട്ടറിയായി. 1969ൽ മലപ്പുറം ജില്ല രൂപീകരിക്കുമ്പോൾ ആര്യാടനായിരുന്നു ഡിസിസി അധ്യക്ഷൻ.

1965ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. 1978ൽ എ ഗ്രൂപ്പ് കോൺഗ്രസ് വിട്ട് ഇടതുമുന്നണിക്കൊപ്പം ചേർന്നപ്പോൾ എ.കെ.ആന്റണിക്കൊപ്പം ആര്യാടൻ ഉണ്ടായിരുന്നു. 1969ൽ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായെങ്കിലും പിന്നീട് അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി. 1980ൽ എ ഗ്രൂപ്പ് ഇടത് മുന്നണിയുടെ ഭാഗമായതോടെ ആര്യാടനും മുന്നണി മാറി. അതേ വർഷം എംഎൽഎ ആകാതെ ഇടത് മന്ത്രിസഭയിൽ വനം – തൊഴിൽ മന്ത്രിയായി. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചു. തുടർന്നിങ്ങോട്ട് 1987 മുതൽ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം.

കെ.പി.വിശ്വനാഥൻ, ഉമ്മൻ ചാണ്ടി എന്നിവർക്കൊപ്പം ആര്യാടൻ മുഹമ്മദ്. (File Photo: Manorama Archives)
കെ.പി.വിശ്വനാഥൻ, ഉമ്മൻ ചാണ്ടി എന്നിവർക്കൊപ്പം ആര്യാടൻ മുഹമ്മദ്. (File Photo: Manorama Archives)

ആദ്യം മയത്തിൽ, പിന്നെ കർക്കശസ്വരം

മലപ്പുറത്ത് രാഷ്‌ട്രീയ എതിരാളികളോടും കൂടെയുള്ളവരോടും സ്വീകരിക്കുന്ന സമയോചിത നിലപാടാണ് ‌അനിഷേധ്യ കോൺഗ്രസ് നേതാവായി ആര്യാടനെ വളർത്തിയത്. ‘മലബാറിന്റെ സുൽത്താൻ’ എന്നാണ് കോൺഗ്രസിലെ പുതുതലമുറ ആര്യാടൻ മുഹമ്മദിനെ വിളിക്കുന്നത്. 

പ്രസംഗപീഠത്തിൽ മുന്നിലേക്കു മാത്രമല്ല, രണ്ടു വശങ്ങളിലേക്കും ആവശ്യമെങ്കിൽ പിന്നിലേക്കും നോക്കിയാണ് സംസാരിക്കുക. കണ്ണിനു കണ്ണെന്ന നയം ലോകത്തെ അന്ധമാക്കും എന്ന ഗാന്ധിജിയുടെ ഉദ്ധരണി വായിച്ചാണ് ആര്യാടൻ ഓരോ ദിവസവും മുറിക്കു പുറത്തിറങ്ങുന്നത്. പ്രശ്‌നങ്ങൾ കേട്ട് പരിഹാരം ഉറപ്പുനൽകുന്നതാണ് ആര്യാടനെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. പരാതിക്കിടയാക്കിയവരോട് ആദ്യം മയത്തിലും പിന്നെ കർക്കശസ്വരത്തിലുമാണ് സംസാരിക്കുക. പ്രസംഗിക്കുമ്പോഴുമുണ്ട് ഈ കയറ്റിറക്കങ്ങൾ.

aryadan-muhammed-congress-leader
ആര്യാടൻ മുഹമ്മദ് (ഫയൽചിത്രം)

2015ൽ കോൺഗ്രസ് സർക്കാരും പാർട്ടിയും കൊമ്പുകോർക്കുന്ന സമയത്തായിരുന്നു ആര്യാടന്റെ എൺപതാം പിറന്നാൾ. അന്ന് തർക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആര്യാടന്റെ മറുപടി ഇങ്ങനെ: ‘ഇതൊക്കെ എന്തു പ്രശ്‌നം? ഇതിനേക്കാൾ വലിയ പ്രതിസന്ധികൾക്കിടയിലൂടെ പാർട്ടി കടന്നുപോയിട്ടുണ്ട്. എന്നിട്ടു വല്ലതും പറ്റിയോ?’

നിലമ്പൂരിലെ വസതിയിൽ വിശ്രമിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ കാന്തപുരം എ.പി.അബുബക്കർ മുസല്യാർ സന്ദർശിക്കുന്നു.
നിലമ്പൂരിലെ വസതിയിൽ വിശ്രമിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ കാന്തപുരം എ.പി.അബുബക്കർ മുസല്യാർ സന്ദർശിക്കുന്നു.(ഫയൽചിത്രം)

English Summary: Congress leader Aryadan Muhammed, Political life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com