ADVERTISEMENT

ജയ്പുർ∙ രാജസ്ഥാനിൻ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ ഗെലോട്ട് പക്ഷ എംഎൽഎമാരുടെ നാടകീയ നീക്കം. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് നടപടിയോടു വിയോജിച്ച 92 എംഎൽഎമാർ രാജിഭീഷണി മുഴക്കി. ഇവർ സ്പീക്കർ സി.പി.ജോഷിയെ കണ്ടശേഷം അശോക് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തും. എംഎൽഎമാരുടെ നീക്കത്തെ തുടർന്ന് അശോക് ഗെലോട്ടിന്റെ വസതിയിൽ ചേരാനിരുന്ന നിയമസഭാ കക്ഷി യോഗം മുടങ്ങി. എംഎൽഎമാർ ക്ഷുഭിതരാണെന്നും ഒന്നും തന്റെ കയ്യിലല്ലെന്നുമാണ് രാജിഭീഷണിയെക്കുറിച്ച് ഗെലൊട്ട് കോൺഗ്രസ് നേതൃത്വത്തോട് പറഞ്ഞത്.

സച്ചിൻ പൈലറ്റ് ജയ്പുരിലെ വസതിയിലെത്തി അശോക് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തി. ഇരുവരെയും കോൺഗ്രസ് നേതൃത്വം ഡൽഹിയിലേക്കു വിളിപ്പിച്ചേക്കും. നേരത്തെ എഐസിസി നിരീക്ഷകൻ മല്ലികാർജുൻ ഖാർഗെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ എന്നിവരുമായും ഗെലോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.

ആകെ 200 എംഎൽഎമാരാണ് രാജസ്ഥാൻ നിയമസഭയിലുള്ളത്. ഇതിൽ കോൺഗ്രസിന് 107 എംഎൽഎമാരും ബിജെപിക്ക് എഴുപതുമാണുള്ളത്. ഗെലോട്ട് പക്ഷത്തുള്ള 92 എംഎൽഎമാർ രാജിവച്ചാൽ സഭയുടെ അംഗബലം 108 ആയി കുറയും. ഇതോടെ ഭൂരിപക്ഷം തെളിയിക്കാൻ 55 എംഎൽഎമാരുടെ മാത്രം പിന്തുണ മതിയാകും. ബിജെപിക്ക് 70 എംഎൽഎമാർ ഉണ്ടെന്നിരിക്കെ ഇതു കോൺഗ്രസിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.

ഗെലോട്ടിന്റെ അടുത്ത അനുയായിയും എംഎൽഎയുമായ ശാന്തി ധരവാളിന്റെ വസതിയിൽ ഗെലോട്ട് പക്ഷ എംഎൽഎമാർ ഞായറാഴ്ച വൈകിട്ട് യോഗം ചേർന്നിരുന്നു. 2020ൽ സച്ചിൻ പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരും ചേർന്ന് വിമതനീക്കം നടത്തിയപ്പോൾ സർക്കാരിനെ പിന്തുണച്ച എംഎൽഎമാരിൽ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെലോട്ട് പക്ഷത്തെ എംഎൽഎമാർ ഐകകണ്ഠമായി പ്രമേയം പാസാക്കി.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള നടപടി ഗെലോട്ട് ആരംഭിച്ചിരുന്നു. ഹൈക്കമാൻഡ് നിർദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമർപ്പിക്കണമെന്നാണ് സച്ചിൻ ക്യാംപിന്റെ ആവശ്യം. എന്നാൽ താൻ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഗെലോട്ട് ഉന്നയിച്ചു. അതേസമയം, 2018ൽ ഭരണം പിടിക്കാൻ മുന്നിൽ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്.

English Summary: Huge Rajasthan Congress Crisis As 80-Plus Team Gehlot MLAs Threaten To Quit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com