200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസ്: നടി ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം
Mail This Article
ന്യൂഡൽഹി∙ കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറുൾപ്പെട്ട 200 കോടിയുടെ സാമ്പത്തികത്തട്ടിപ്പു കേസിൽ പ്രതിയായ നടി ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. വക്കീലിന്റേതുപോലെ വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ചാണ് നടി രാവിലെ കോടതിയിൽ ഹാജരായത്.
കേസിലെ മുഖ്യപ്രതി സുകാഷ് ചന്ദ്രശേഖറുമായി നടിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നു വ്യക്തമായതിനെ തുടർന്ന്, ഇഡി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ജാക്വിലിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തട്ടിയെടുത്ത പണത്തിന്റെ ഗുണഭോക്താവ് ജാക്വിലിനാണെന്നും ഇഡി കണ്ടെത്തി. ജാക്വിലിൻ ഫെർണാണ്ടസ് സുകേഷുമായി വിഡിയോ കോളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പ്രധാന സാക്ഷികളുടെയും പ്രതികളുടെയും മൊഴികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ജാക്വിലിന് സുകേഷ് നിരവധി സമ്മാനങ്ങൾ നൽകിയതായും ഇഡി കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ പൗരത്വമുള്ള നടിയെ ഇഡി പലതവണ ചോദ്യം ചെയ്യുകയും ഏപ്രിലിൽ നടിയുടെ പേരിലുള്ള 7.27 കോടി രൂപ കണ്ടുകെട്ടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടിയെ ചോദ്യം ചെയ്തിരുന്നു.
English Summary: Actor Jacqueline Fernandez Granted Interim Bail In ₹ 200 Crore Scam Case