ADVERTISEMENT

ന്യൂഡൽഹി∙ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പക്ഷത്തിന്‍റെ നീക്കത്തില്‍ അതൃപ്തി വ്യക്തമാക്കി കോൺഗ്രസ് നേതാക്കള്‍. എംഎല്‍എമാരുടെ സമാന്തരയോഗം അച്ചടക്കലംഘനമെന്ന് എഐസിസി നിരീക്ഷകനായ അജയ് മാക്കൻ മാധ്യമങ്ങളോടു പറഞ്ഞു. ജയ്പുരിൽ നടന്നത് കോൺഗ്രസിൽ ഇതുവരെ കാണാത്ത നടപടികളാണ്. നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്ന പതിവ് കോൺഗ്രസിൽ ഇല്ല. സംസ്ഥാനത്തെ സ്ഥിതി സോണിയ ഗാന്ധിയെ ധരിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് അജയ് മാക്കന്‍റെ പ്രതികരണം.

രാജസ്ഥാനിൽ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയ നിരീക്ഷകരായ മല്ലികാർജുൻ ഖർഗെയും അജയ് മാക്കനും ജയ്പുരിലെ സംഭവവികാസങ്ങൾ സംബന്ധിച്ച് കാര്യങ്ങൾ അധ്യക്ഷ സോണിയ ഗാന്ധിയെ ‍ഡൽഹിയിൽ അവരുടെ വസതിയിലെത്തി ധരിപ്പിച്ചു. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

രാജസ്ഥാനിൽ എംഎൽഎമാർ നടത്തിയ നാടകീയനീക്കങ്ങളിൽ ഹൈക്കമാൻഡ് കടുത്ത അത്യപ്തിയിലാണ്. നടപടിയിൽ അശോക് ഗെലോട്ട് ഖേദം പ്രകടിപ്പിച്ചെങ്കിലും നിർണായക സമയത്ത് പാർട്ടിയെ അപകീർത്തിപ്പെടുത്തി എന്ന വിലയിരുത്തലിലാണ് ഗാന്ധി കുടുംബം. മല്ലികാർജുൻ ഖർഗെയുമായി ജയ്പുരിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അശോക് ഗെലോട്ട് എംഎൽഎമാരുടെ നീക്കത്തിൽ ഖേദം പ്രകടിപ്പിക്കുകയും ഒന്നും തന്നെ കയ്യിലല്ലെന്നു വ്യക്തമാക്കുകയും ചെയ്തത്.

എന്നാൽ ഗെലോട്ടിന്റെ അറിവോടെയല്ലാതെ ഇതു നടക്കില്ലെന്ന് മല്ലികാർജുൻ ഖർഗെ അദ്ദേഹത്തോടു പറഞ്ഞെന്നാണ് വിവരം. നിലപാടിൽ അതൃപ്തി രേഖപ്പെടുത്തി അജയ് മാക്കൻ കൂടിക്കാഴ്ചയിൽനിന്നു വിട്ടുനിന്നെന്നും സൂചനയുണ്ട്. എ‌ഐസിസി നിരീക്ഷകരെ കാണാൻ പോലും എംഎൽഎമാരിൽ ഒരു വിഭാഗം തയാറായിരുന്നില്ല.

സച്ചിൻ പൈലറ്റിനെ മുഖമന്ത്രിയായി അംഗീകരിക്കില്ല, അധ്യക്ഷ തിരഞ്ഞെടുപ്പിനുശേഷം മതി നിയമസഭാകക്ഷി യോഗം തുടങ്ങിയ ആവശ്യങ്ങളാണ് ഗെലോട്ട് വിഭാഗം ഉയർത്തിയത്. ഗെലോട്ട് പക്ഷ നേതാവ് രാമേശ്വർ ലാൽ ദുഡി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഈ ആവശ്യങ്ങൾ അറിയിച്ചു. സമ്മർദത്തിനു വഴങ്ങാതെ ഹൈക്കമാൻഡ് തീരുമാനമെടുക്കണമെന്നാണു സച്ചിൻ പക്ഷത്തിന്റെ ആവശ്യം. സച്ചിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ജോദ്പുരിൽ ഉടനീളം ഫ്ലക്സ് ബോർഡുകൾ ഉയർന്നിട്ടുണ്ട്. അശോക് ഗെലോട്ടിനു പകരം കമൽനാഥിനെ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സ്ഥാനാർഥിയാക്കുമെന്നാണ് റിപ്പോർട്ട്.

English Summary: Ashok Gehlot Apologises For Rajasthan Revolt But Gandhis Upset

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com