മ്യാൻമറിൽ തടങ്കലിൽ കഴിയുന്നവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; ദൃശ്യങ്ങൾ പുറത്ത്
Mail This Article
ആലപ്പുഴ∙ മ്യാൻമറിൽ തൊഴിൽത്തട്ടിപ്പിന് ഇരയായി സായുധ സംഘം തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ഇന്ത്യക്കാരിൽ കുറച്ചു പേരെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റുന്ന ദൃശ്യങ്ങൾ പുറത്ത്. തടങ്കലിൽ കഴിയുന്ന മലയാളിയാണ് ഇത് സംബന്ധിച്ച വിവരം നൽകിയത്. മലയാളികൾ അടക്കമുള്ള 300 അംഗ സംഘമാണ് മ്യാൻമറിൽ കുടുങ്ങിയത്. ഇന്ന് രാവിലെ പതിനഞ്ചോളം പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുന്ന ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. എവിടേക്കാണ് ഇവരെ മാറ്റിയതെന്നതിൽ വ്യക്‌തതയില്ല.
തായ്‍ലന്‍ഡില്‍ ഐടി മേഖലയിലെ ജോലിക്കെന്നുപറഞ്ഞ് എജൻസി കൊണ്ടുപോയ 30 മലയാളികൾ അടക്കമുള്ള മുന്നൂറോളം ഇന്ത്യക്കാരാണ് മ്യാൻമർ അതിർത്തിയിൽ കുടുങ്ങിയത്. ഇവരെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നൽകിയ എജൻസി ഇപ്പോൾ ബന്ധപ്പെടുന്നില്ല. തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചതിനു പിന്നാലെയും ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരെ ഏജൻസികൾ ഈ മേഖലയിൽ എത്തിച്ചതായാണ് വിവരം. ജൂലൈ 22 മുതലാണ് മലയാളികൾ അടക്കുള്ളവർ ഇവിടെ തടങ്കലിലായത്. എംപിമാരായ കെ.സി.വേണുഗോപാൽ, എം.എം .ആരിഫ് എന്നിവർ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
മ്യാൻമറിൽ ഇന്ത്യക്കാരെ തടങ്കലിൽ പാർപ്പിച്ച് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്ന സായുധ സംഘം, ഈ വിവരങ്ങൾ പുറംലോകത്തെ അറിയിച്ചവരെ കണ്ടെത്തി ‘ശിക്ഷിക്കാൻ’ നീക്കം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ അയച്ചവരെ കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് ഗുണ്ടാസംഘം അറിയിച്ചെന്നും ഇന്ത്യക്കാരെ ലാവോസിലെ കൂടുതൽ നിയന്ത്രണങ്ങളുള്ള ക്യാംപിലേക്കു മാറ്റുമെന്നു ഭീഷണിപ്പെടുത്തിയതായും തടവിലുള്ള മലയാളികൾ വെളിപ്പെടുത്തിയിരുന്നു.
തായ്‌ലൻഡിന്റെ അതിർത്തിയിലുള്ള കയിൻ പ്രവിശ്യയിലെ ഷ്വേ കൊക്കോ എന്ന ചൈനീസ് ടൗൺഷിപ്പിലാണ് ഇന്ത്യൻ ഐടി വിദഗ്ധരെ ബന്ദികളാക്കിയിരിക്കുന്നത്. ഒരു കുപ്രസിദ്ധ ചൈനീസ് കമ്പനി 1500 കോടി ഡോളർ നിക്ഷേപിച്ചു നിർമിക്കുന്ന ടൗൺഷിപ്പിനുള്ളിൽ പ്രവർത്തിക്കുന്ന ഐടി കമ്പനികളിലേക്കാണ് ഇവരെ റിക്രൂട് ചെയ്തതെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൈബർ കുറ്റകൃത്യങ്ങൾക്കു കുപ്രസിദ്ധമായ മേഖലയാണിത്.
English Summary: Captive Indians in Myanmar shifted to unknown place