ആര്യാടൻ മുഹമ്മദിന് കണ്ണീരോടെ വിട ചൊല്ലി നാട്; ഔദ്യോഗിക ബഹുമതികളോടെ കബറടക്കി
Mail This Article
നിലമ്പൂർ ∙ മുൻമന്ത്രി ആര്യാടൻ മുഹമ്മദിന് കണ്ണീരോടെ വിട നൽകി നാട്. മലബാറിൽ കോൺഗ്രസിന്റെ കരുത്തും കാതലുമായിരുന്ന ആര്യാടൻ മുഹമ്മദിന് (87) അന്ത്യാഞ്ജലിയേകാൻ ആയിരക്കണക്കിനു പേരാണ് ഒഴുകിയെത്തിയത്. മുക്കട്ട വലിയ ജുമാമസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം.
വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഈ മാസം 14 മുതൽ ആര്യാടൻ മുഹമ്മദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു അന്ത്യം. ആര്യാടൻ ഉണ്ണീന്റെയും കദിയമുണ്ണിയുടെയും മകനായി 1935 മേയ് 15നു നിലമ്പൂരിൽ ജനിച്ച ആര്യാടൻ മുഹമ്മദ് 4 തവണ മന്ത്രിയും 8 തവണ നിലമ്പൂർ എംഎൽഎയുമായിരുന്നു.
കർഷകത്തൊഴിലാളി പെൻഷൻ പദ്ധതി, തൊഴിലാളികൾക്ക് അനുകൂലമായ തൊഴിൽനിയമ ഭേദഗതി, തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കൽ, ഊർജ പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടലുകൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളാണ്. നിലമ്പൂരിലെ വീട്ടിലും മലപ്പുറം ഡിസിസി ഓഫിസിലും മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു.
English Summary: Congress leader Aryadan Muhammed passes away