‘കാര്യവട്ടം സ്റ്റേഡിയം സർക്കാർ ഏറ്റെടുക്കണം; വകുപ്പുകൾ ഉപദ്രവിക്കുന്നു’
Mail This Article
തിരുവനന്തപുരം∙ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സർക്കാർ ഏറ്റെടുക്കണമെന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ). വൈദ്യുതി, വെള്ളം കുടിശികകളുടെ പേരിൽ വിവിധ വകുപ്പുകൾ ഉപദ്രവിക്കുന്നു. വൈദ്യുതി, വെള്ളം കുടിശിക കേരള ക്രിക്കറ്റ് അസോസിയേഷൻ ഉണ്ടാക്കിയതല്ല. കുടിശിക വന്നത് ഒറ്റ ദിവസം കൊണ്ടല്ല. ക്രിക്കറ്റ് തുടങ്ങാനിരിക്കുമ്പോൾ ആണ് വൈദ്യുതി വിച്ഛേദിക്കാൻ വന്നത്. 58 ലക്ഷം രൂപയുടെ കുടിശിക അടച്ചില്ലെങ്കിൽ മൽസര തലേന്നു വിച്ഛേദിക്കാനാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.
പാർക്കിങ്ങിന്റെ പേരിൽ അമിത തുക ഈടാക്കാൻ സർവകലാശാലയും ശ്രമിക്കുന്നു. ഒരു കാറിന് 500 രൂപ ഈടാക്കാനാണ് സർവകലാശാല ശ്രമിക്കുന്നത്. അഞ്ചു ലക്ഷം രൂപ കേരള സർവകലാശാല ഇന്ന് ആവശ്യപ്പെട്ടു. ചെലവ് നോക്കിയാൽ കേരളത്തിൽ മത്സരം നടത്താനാകില്ലെന്നും കെസിഎ അറിയിച്ചു.
വൈദ്യുതി നിരക്ക് ഇനത്തിൽ രണ്ടരക്കോടിയോളം രൂപ അടച്ചില്ലെന്നു കാട്ടി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി ഈ മാസം 13ന് വിച്ഛേദിച്ചിരുന്നു. പരസ്പര ധാരണയിലെത്തിയതിനെത്തുടർന്നു പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും പിന്നീട് ഇലക്ട്രിക് പാനലിൽ തകരാർ കണ്ടെത്തി. ഇതോടെ കെഎസ്ഇബി വീണ്ടും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ബുധനാഴ്ച ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിന് ഇടതടവില്ലാതെ വൈദ്യുതി വേണമെന്നതിനാൽ ജനറേറ്റർ ഉപയോഗിച്ചാണു സ്റ്റേഡിയത്തിൽ വൈദ്യുതി എത്തിക്കുക.
English Summary: Government should take up Karyavattom Greenfield International stadium: KCA