കേരളം തീവ്രവാദികളുടെ ഹോട്ട്സ്പോട്ട്; സാധാരണക്കാരനു സുരക്ഷയില്ലാതെയായി: ജെ.പി.നഡ്ഡ
Mail This Article
തിരുവനന്തപുരം∙ കേരളം തീവ്രവാദികളുടെ ഹോട്ട്‌സ്പോട്ടായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. കവടിയാറിൽ ബൂത്ത് ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരനു കേരളത്തിൽ സുരക്ഷയില്ലാതെയായെന്നു നഡ്ഡ പറഞ്ഞു.
വർഗീയസംഘർഷങ്ങൾ സംസ്ഥാനത്തു വർധിച്ചു. പിണറായി വിജയൻ സർക്കാർ അഴിമതി സർക്കാരായി മാറി. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടായിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ ബന്ധമുണ്ടെന്നാണ് സ്വപ്ന മൊഴി നൽകിയത്.
സർവകലാശാലകളിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ളവരെയാണ് നിയമിക്കുന്നത്. ലോകായുക്ത നിയമത്തെ ദുർബലമാക്കാൻ ശ്രമിക്കുന്നു. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളിലും സാധനങ്ങളിലും ക്രമക്കേട് നടന്നു. പ്രത്യയശാസ്ത്രപരമായി വലിയ പാർട്ടിയാണെന്ന് സിപിഎം പറയാറുണ്ട്. സിപിഎം ആശയങ്ങളിൽ വെള്ളം ചേർക്കപ്പെട്ടു. അഴിമതിയും കുടുംബാധിപത്യവും പാർട്ടിയെ ബാധിച്ചു.
ബന്ധുനിയമനങ്ങൾക്കാണ് സിപിഎം മുൻഗണന നൽകുന്നത്. കമ്യൂണിസ്റ്റുകാർക്ക് പണ്ട് ഈ രീതിയില്ലായിരുന്നു. ഇപ്പോൾ അവരും അഴിമതിയിലേക്ക് പോയി. കേരളം കടക്കെണിയിലാണ്. 3.30 ലക്ഷം കോടിയാണ് കേരളത്തിന്റെ കടം. സാമ്പത്തിക അച്ചടക്കമില്ലാതെ തകർന്ന സംസ്ഥാനമായി കേരളം മാറി. ജനങ്ങള്‍ സുരക്ഷിതരല്ലാതായി. ജനങ്ങളോട് ബിജെപി പ്രവർത്തകർ ഇക്കാര്യങ്ങൾ സംസാരിക്കണം. താമര കേരളത്തില്‍ വിരിയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ജെ.പി.നഡ്ഡ പറഞ്ഞു.
English Summary: JP Nadda Slams Kerala Government at TVM