‘മുൻകൂട്ടി ആസൂത്രണം ചെയ്തു ക്യാമറയുമായെത്തി’; മുൻകൂർ ജാമ്യാപേക്ഷ നൽകി കെഎസ്ആർടിസി ജീവനക്കാർ
Mail This Article
തിരുവനന്തപുരം∙ കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസെഷൻ ടിക്കറ്റ് പുതുക്കാൻ മകളോടൊപ്പം എത്തിയ അച്ഛനെ മർദിച്ച ജീവനക്കാർ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ജാമ്യാപേക്ഷ അഡീ. സെഷൻസ് കോടതി ഈ മാസം 28ന് പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമര്‍പിച്ച അപേക്ഷ അഡീ.സെഷൻസ് കോടതിക്കു കൈമാറുകയായിരുന്നു.
പ്രതികളായ കണ്ടക്ടർ എൻ.അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ്, സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷ്, അസിസ്റ്റന്റ് സി.പി.മിലന്‍ എന്നിവരാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനനാണ് മകൾ രേഷ്മയുടെ മുന്നിൽവച്ച് മർദനമേറ്റത്. സെപ്റ്റംബർ 20ന് നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തു വരികയും വലിയ ചർച്ചയാകുകയും ചെയ്തതോടെ കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. എംഡി പരസ്യമായി മാപ്പു പറയുകയും ചെയ്തു. ഇതിനിടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. യൂണിയൻ നേതാക്കളായ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാനാണ് അറസ്റ്റു വൈകുന്നതെന്നാണ് ആരോപണം.
തങ്ങൾ നിരപരാധികളാണെന്നും പരാതിക്കാരനായ പ്രേമനൻ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തെറ്റായ പരാതികൾ നൽകുന്നയാളാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ ചൂണ്ടിക്കാട്ടി. പ്രേമനനെതിരെ വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ട്. മുൻകൂട്ടി ആസൂത്രണം ചെയ്തു ക്യാമറയുമായാണ് മറ്റൊരാളോടൊപ്പം പ്രേമനൻ സ്റ്റാൻഡിലേക്കു വന്നത്. കെഎസ്ആർടിസി തൊഴിലാളികൾ മോശക്കാരാണെന്നു ചിത്രീകരിക്കാൻ വിഡിയോ ചിത്രീകരിച്ച് ഉടനെ മാധ്യമങ്ങൾക്കു കൈമാറുകയായിരുന്നെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
English Summary: KSRTC employees anticipatory bail application on Kattakkada Premanan attack case