മട്ടന്നൂർ പള്ളി നിർമാണ അഴിമതി: ലീഗ് നേതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
Mail This Article
കണ്ണൂർ∙ മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണത്തിൽ അഴിമതി നടന്നെന്ന പരാതിയിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായി അടക്കം മൂന്നു പേർ അറസ്റ്റിൽ. ഏഴു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മട്ടന്നൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്‍റായ അബ്ദുൽ റഹ്മാൻ കല്ലായിയെക്കൂടാതെ നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം.സി.കുഞ്ഞമ്മദ്, മഹല്ല് കമ്മിറ്റി സെക്രട്ടറി യു.മഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യമുള്ളതിനാൽ മൂന്നു പേരെയും വിട്ടയച്ചു.
മട്ടന്നൂർ ടൗൺ ജുമാ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് ഇവർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തത്. വഖഫ് ബോർഡിന്‍റെ അനുമതിയില്ലാതെ നടത്തിയ നിർമാണത്തിൽ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് പരാതി. 2011 മുതൽ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവർക്ക് എതിരെയാണ് പരാതി.
മൂന്നു കോടി രൂപ ചെലവായ നിർമാണത്തിന് പത്തു കോടി രൂപയോളമാണ് കണക്കിൽ കാണിച്ചതെന്ന് പരാതിയിൽ പറയുന്നു. കണക്കിൽ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിലും വെട്ടിപ്പ് നടന്നെന്ന് ആരോപണമുണ്ട്.
ജമാഅത്ത് കമ്മറ്റി ജനറൽ ബോഡി അംഗം എം.പി.ശമീറിന്‍റെ പരാതിയിലാണ് മട്ടന്നൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്‍റും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുൽ റഹ്മാൻ കല്ലായി, നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം.സി.കുഞ്ഞമ്മദ്, മഹല്ല് കമ്മിറ്റി സെക്രട്ടറി യു.മഹറൂഫ് എന്നിവരുടെ പേരിൽ കേസെടുത്തത്. മൂന്നു പേരും തലശേരി കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുത്ത ശേഷമാണ് ചോദ്യം ചെയ്യലിനു ഹാജരായത്.
English Summary: Mattannur Masjid construction corruption case: Kerala Police arrested Muslim League leaders