ADVERTISEMENT

ജയ്പുർ∙ രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അനുകൂലികൾ. ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കാനുള്ള ഗൂഢാലോചനയിൽ മാക്കനും പങ്കാളിയായെന്ന് രാജസ്ഥാൻ മന്ത്രി ശാന്തി ധരിവാൾ പറഞ്ഞു. പൈലറ്റിനുവേണ്ടി വോട്ടുപിടിക്കുകയാണ് അദ്ദേഹം. എംഎൽഎമാർക്ക് അമർഷമുണ്ടെന്നും അവർ തന്നെ വിളിച്ചുവെന്നും ധരിവാൾ പറയുന്നു.

‘‘പാർട്ടിയെ ഒറ്റിക്കൊടുത്തവർക്കു പാരിതോഷികം നൽകുന്നത് രാജസ്ഥാനിലെ എംഎൽഎമാർക്കു സഹിക്കാനാകില്ല. ഇത്തരക്കാരെ മുഖ്യമന്ത്രിയാക്കുന്നതിന് ഒരു ജനറൽ സെക്രട്ടറി സ്വയം പ്രചാരണം നടത്തുകയാണ്. കോൺഗ്രസ് എംഎൽഎമാർക്ക് ഇതു സഹിക്കാൻ കഴിയില്ല’’ – സച്ചിൻ പൈലറ്റിന്റെ പേരെടുത്തു പറയാതെ അദ്ദേഹം കൂട്ടിച്ചേർത്തു. 2020ൽ സച്ചിൻ വിമത നീക്കം നടത്തിയപ്പോൾ ആ 34 ദിവസം കോൺഗ്രസിനൊപ്പം നിന്ന 102 എംഎൽഎമാരിൽ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് അവരുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

‘‘ഗെലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാൻ ഗൂഢാലോചന നടന്നു. അതു 100% ഉറപ്പാണ്. മല്ലികാർജുൻ ഖർഗെയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തില്ല. ജനറൽ സെക്രട്ടറി ഇൻചാർജിനെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. 2020ൽ സംസ്ഥാന കോൺഗ്രസ് പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ സർക്കാരിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. രാജസ്ഥാനിൽ മുഖ്യമന്ത്രിയുള്ളപ്പോൾ സർക്കാർ താഴെ വീണുവെന്നാണ് ഒറ്റുകാർ അവകാശപ്പെട്ടത്. അവരെയാണ് ഇപ്പോൾ മുഖ്യമന്ത്രിയാക്കുന്നത്. ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ ശിരസ്സാവഹിക്കുന്നയാളാണ് ഗെലോട്ട്. 2020ൽ ഒറ്റുകാരെയും ഉൾക്കൊള്ളണമെന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് അനുസരിച്ചു’’ – അദ്ദേഹം പറഞ്ഞു.

അതിനിടെ, പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സോണിയ ഗാന്ധി ജയ്പുരിലേക്ക് അയച്ച ഖർഗെ, മാക്കൻ എന്നിവർ രാജസ്ഥാനിലെ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഹൈക്കമാൻഡിനു നൽകിയിട്ടുണ്ട്. എന്നാൽ മാക്കനുമായി ചർച്ചയിൽ പങ്കെടുക്കാൻ ഗെലോട്ട് അനുകൂലികൾ തയാറായില്ല. ഇതു എംഎൽഎമാരുടെ ഭാഗത്തുനിന്നുള്ള കടുത്ത അച്ചടക്കലംഘനമായാണ് വിലയിരുത്തുന്നത്. ഇതിന്റെ പിന്നാലെയാണ് മാക്കനെതിരെ നേരിട്ടുള്ള ഗെലോട്ട് അനുകൂലികളുടെ നീക്കം വരുന്നതും.

English Summary: 'Won't tolerate traitors being rewarded, conspiracy to remove CM': Gehlot camp targets Ajay Maken amid Congress crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com