മദ്യപിച്ചെത്തി ബലാത്സംഗം ചെയ്തു; പ്രതിയെ മുറിയിൽ പൂട്ടി 112ൽ വിളിച്ച് എയർ ഹോസ്റ്റസ്
Mail This Article
ന്യൂഡൽഹി ∙ ദക്ഷിണ ഡൽഹിയിലെ മെഹ്റൗളിയിൽ എയർ ഹോസ്റ്റസായ യുവതിയെ പരിചയക്കാരനായ വ്യക്തി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. ഡൽഹി പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെ ബ്ലോക്ക് പ്രസിഡന്റ് കൂടിയായ ഖാൻപുർ സ്വദേശി ഹർജീത് യാദവിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഞായറാഴ്ചയാണ് ബലാത്സംഗത്തിന് ഇരയായെന്ന പരാതിയുമായി പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരു വിളി വന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ചന്ദൻ ചൗധരി വിശദീകരിച്ചു. പൊലീസ് ഉടനടി സ്ഥലത്തെത്തിയപ്പോൾ, ബലാത്സംഗത്തിന് ഇരയായ യുവതി ഹർജീത് യാദവിനെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
ഒന്നര മാസമായി ഹർജീത് യാദവിനെ പരിചയമുണ്ടെന്നും, മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും മുപ്പതുകാരിയായ യുവതി പൊലീസിന് മൊഴി നൽകി. തുടർന്ന് പ്രതിയെ മുറിയിൽ പൂട്ടിയിട്ട് പുറത്തിറങ്ങിയ യുവതി, എമർജൻസി നമ്പറായ 112ൽ വിളിച്ച് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹർജീത് യാദവിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. ഇന്ത്യൻ ക്രിമിനൽ ശിക്ഷാ നിയമത്തിന്റെ 376, 323, 509, 377 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
English Summary: Airhostess Locks Man Who Raped Her At Her House, Dials '112': Delhi Cops