തിരുവനന്തപുരം∙ കേരള സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറെ (വിസി) കണ്ടെത്താൻ രണ്ട് അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സേർച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമായ നടപടിയാണെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി.മഹാദേവന്‍പിള്ള. സിന്‍ഡിക്കറ്റ് യോഗത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. ഈ സമിതിയിലേക്ക് സെനറ്റിന്‍റെ അംഗത്തെ നോമിനേറ്റ് ചെയ്യാന്‍ സര്‍വകലാശാലാ ചട്ടം അനുവദിക്കുന്നില്ലെന്നും മഹാദേവന്‍പിള്ള അഭിപ്രായപ്പെട്ടു.
അതേസമയം, സെനറ്റ് യോഗം എന്നു ചേരണമെന്നതിനെ കുറിച്ച് സിന്‍ഡിക്കറ്റോ വിസിയോ തീരുമാനമെടുത്തില്ല. രണ്ടംഗ സമിതി രൂപീകരിച്ചതിലുള്ള എതിര്‍പ്പ് അറിയിച്ച് നല്‍കിയ കത്തിന് ഗവര്‍ണര്‍ മറുപടി നല്‍കട്ടെ എന്ന നിലപാടിലാണ് വിസിയും സിന്‍ഡിക്കറ്റിലെ ഇടതുപക്ഷ അംഗങ്ങളും. എത്രയും പെട്ടെന്ന് സെനറ്റ് പ്രതിനിധിയുടെ പേരു നല്‍കണമെന്ന് ഗവര്‍ണര്‍ പറയുന്നത് പ്രശ്നം കോടതിയിലെത്തുന്നതു മുന്നില്‍ കണ്ടാണെന്നും സിന്‍ഡിക്കറ്റില്‍ വിമര്‍ശനമുയര്‍ന്നു.
പുതിയ വൈസ് ചാൻസലറെ കണ്ടെത്തുന്നതിനുള്ള സേർച് കമ്മിറ്റിയിലേക്കു സെനറ്റ് പ്രതിനിധിയുടെ പേര് ഇന്നലെത്തന്നെ നൽകണമെന്ന ചാൻസലർ കൂടിയായ ഗവർണറുടെ അന്ത്യശാസനം കേരള വിസി തള്ളിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്യുന്നതിനാണ് ഇന്നു സിൻഡിക്കറ്റിന്റെ പ്രത്യേക യോഗം വിസി ഡോ.വി.പി.മഹാദേവൻ പിള്ള വിളിച്ചത്.
English Summary: Kerala University VC against Governor Arif Mohammad Khan