പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ പിടിച്ചെടുത്തു; വിവിധ ജില്ലകളിൽ റെയ്ഡ്
Mail This Article
മാനന്തവാടി∙ വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ പിടിച്ചെടുത്തു. പൊലീസ് നടത്തിയ പരിശോധനയിലാണ് നേതാവ് സലീമിന്റെ ടയറുകടയിൽനിന്ന് 4 വടിവാൾ പിടിച്ചെടുത്തത്. സലീമിനെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫിസിലും പരിശോധന നടത്തി.
പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. സംശയപ്പട്ടികയിലുള്ളവരുടെ വീടുകളിൽ ആവശ്യമെങ്കിൽ റെയ്ഡ് നടത്തണമെന്ന് എല്ലാ സ്റ്റേഷനുകളിലും വിവരം ലഭിച്ചിട്ടുണ്ട്.
തൃശൂര്‍ മാള പള്ളിപ്പുറത്ത് 2 വീടുകളിൽ റെയ്ഡ് നടത്തി. കാര്യമായി എന്തെങ്കിലും ലഭിച്ചതായി ഇതുവരെ സൂചനയില്ല.
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, പുറക്കാട്, പുന്നപ്ര പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. ബാങ്ക് രേഖകൾ പിടിച്ചെടുത്തു. പുറക്കാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുനീറിന്റെയും അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തംഗം നജീബിന്റെയും വീടുകളിൽനിന്നാണ് രേഖകൾ പിടികൂടിയത്. ഇരുവരും ഹർത്താൽ ദിനത്തിൽ ബസുകളെ ആക്രമിച്ച കേസിൽ അറസ്റ്റിലായിരുന്നു. റെയ്ഡ് നാളെയും തുടരുമെന്നാണു വിവരം.
ആലപ്പുഴ എസ്ഡിപിഐയുടെ ഇരുമ്പുപാലത്തിനു സമീപവും പോപ്പുലർ ഫ്രണ്ടിന്റെ വെള്ളക്കിണർ ഇർഷാദ് പള്ളിക്ക് സമീപവുമുള്ള ജില്ലാ കമ്മിറ്റി ഓഫിസുകളിൽ സൗത്ത് പൊലീസ് പരിശോധന നടത്തി. പൂട്ടിയിട്ട ഓഫിസുകളിൽ പ്രവേശിക്കാൻ ഭാരവാഹികളോട് എത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. തുടർന്ന് പൊലീസ് വാതിൽ പൂട്ട് തകർത്ത് പ്രവേശിക്കുകയായിരുന്നു. പരിശോധനയുടെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല.
പോപ്പുലർ ഫ്രണ്ടിന്റെയും എസ്‌ഡിപിഐയുടെയും മണ്ണഞ്ചേരിയിലെ ഓഫിസുകളിലും പൊലീസ് റെയ്ഡ് നടത്തി. എന്നാൽ, രേഖകളൊന്നും കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു. മണ്ണഞ്ചേരി ജംഗ്ഷന് സമീപം ഇരുനിലകളിലായാണ് ഓഫിസുകൾ. പോപ്പുലർ ഫ്രണ്ടിന്റെയും ഓഫിസ് തുറന്നു കിടക്കുകയായിരുന്നു. എസ്‌ഡിപിഐയുടെ ഓഫിസ് തുറപ്പിച്ചാണ് പൊലീസ് റെയ്ഡ് നടത്തിയത്.
English Summary: Police raid in PFI office