ഇന്ധനവിലവർധന നടുവൊടിക്കുന്നു; ഇന്ത്യക്കാർ ആശങ്കയിൽ: എസ്. ജയ്ശങ്കർ
Mail This Article
ന്യൂയോർക്ക്∙ ഇന്ത്യക്കാർ ഇന്ധനവിലയെക്കുറിച്ച് ആശങ്കാകുലരാണെന്നു വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. ‘‘ഇന്ധന വിലവർധന ഞങ്ങളുടെ നടുവൊടിക്കുകയാണ്. ഇതാണ് ഏറ്റവും വലിയ ആശങ്ക. 2000 ഡോളർ മാത്രമാണ് ഞങ്ങളുടെ ആളോഹരി സമ്പദ്‌വ്യവസ്ഥയെന്നും ജയ്ശങ്കർ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ജയ്ശങ്കർ പറഞ്ഞത്.
റഷ്യൻ ഇന്ധനത്തിന് ജി 7 രാജ്യങ്ങൾ പ്രൈസ് ക്യാപ് നിശ്ചയിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ജയ്ശങ്കർ ആശങ്ക പങ്കുവച്ചത്. തങ്ങൾ പങ്കാളികളുമായി ചേർന്നാണു പ്രവർത്തിക്കുന്നതെന്നും എണ്ണയിൽനിന്നുള്ള വരുമാനം യുക്രെയ്നെതിരായ യുദ്ധത്തിന് ഇന്ധനമാകരുതെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ ബ്ലിങ്കൻ പറഞ്ഞു. ഇതു യുദ്ധത്തിനുള്ള കാലമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിന്റ് വ്ളാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയിൽ പറഞ്ഞതും ബ്ലിങ്കൻ പരാമർശിച്ചു.
യുഎസും യൂറോപ്യൻ രാജ്യങ്ങളും ചേർന്നാണ് പ്രൈസ് ക്യാപ് ഏർപ്പെടുത്താൻ ശ്രമിക്കുന്നത്. ഉപരോധങ്ങളുടെ ഭാഗമായി പ്രൈസ് ക്യാപ് നിലവിൽ വന്നാൽ റഷ്യൻ ഇന്ധനം ആഗോള വിപണിയിൽ ലഭ്യത കുറയും. ഇതുവഴി റഷ്യയുടെ വരുമാനം ഇല്ലാതാക്കാനാണ് ജി 7 രാജ്യങ്ങളുടെ നീക്കം. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായും പെന്റഗണിൽ ജയ്ശങ്കർ ചർച്ച നടത്തി.
English Summary: Price Of Oil Breaking Our Back: S Jaishankar