ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഓഫിസുകളിൽനിന്ന് അതിഗുരുതരമായ തെളിവുകൾ പിടിച്ചെടുത്തതായി അന്വേഷണ സംഘം. ബോംബ് നിർമാണ മാനുവൽ ഉൾപ്പെടെയുള്ളവയാണു റെയ്ഡിൽ കണ്ടെടുത്തതെന്നാണ് വിവരം.

എൻഐഎയും ഇഡിയുമാണു കഴിഞ്ഞ ദിവസങ്ങളിൽ രാജ്യമാകെ പിഎഫ്ഐ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് മുന്നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. രാജ്യാന്തര ഭീകര സംഘടനകളുമായടക്കം ബന്ധമുള്ള പിഎഫ്ഐ, രാജ്യത്ത് അസ്ഥിരതയുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.

നിരോധന ഉത്തരവ് വന്നതിനു പിന്നാലെയാണു പിഎഫ്ഐയ്ക്ക് എതിരായ തെളിവുകൾ അന്വേഷണ ഏജൻസികൾ പുറത്തുവിട്ടത്. അതിസ്ഫോടന ശേഷിയുള്ള ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) നിർമിക്കുന്നതിനെപ്പറ്റിയുള്ള ലഘുലേഖകളാണു കണ്ടെടുത്തത്. ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ ഐഇഡി ബോംബുകൾ നിർമിക്കുന്നതിനെപ്പറ്റി ഇതിൽ പറയുന്നതായി ഏജൻസികൾ വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽനിന്ന്. (ഫയൽ ചിത്രം: മനോരമ)
പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽനിന്ന്. (ഫയൽ ചിത്രം: മനോരമ)

ഉത്തർപ്രദേശിലെ പിഎഫ്ഐ നേതാവ് അഹമ്മദ് ബേഗ് നദ്‍വിയിൽനിന്നാണ് ഇത്തരത്തിലുള്ള ലഘുലേഖകളിലൊന്നു പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ‘മിഷൻ 2047’ന്റെ ബ്രോഷറും സിഡിയും മഹാരാഷ്ട്രയിലെ‍ പിഎഫ്ഐ വൈസ് പ്രസിഡന്റിൽനിന്നാണു കണ്ടെടുത്തത്. ഐഎസ്, ഗജ്‌‍വ–ഇ–ഹിന്ദ് തുടങ്ങിയവയുടെ വിഡിയോകളുള്ള പെൻഡ്രൈവുകൾ യുപിയിൽനിന്നും പിടിച്ചെടുത്തു.

17 ലേറെ സംസ്ഥാനങ്ങളിൽ പിഎഫ്ഐയുടെയും അനുബന്ധ സംഘടനകളുടെയും സാന്നിധ്യമുണ്ട്. 1300 ലേറെ പിഎഫ്ഐ പ്രവർത്തകർക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസും എൻഐഎയും ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് അടക്കം 8 സംഘടനകളെ 5 വർഷത്തേക്കാണു സർക്കാർ നിരോധിച്ചത്.

English Summary: Bomb Manuals, 'Mission 2047' Document Found In Popular Front Raids: Probe Agencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com