ADVERTISEMENT

ന്യൂഡല്‍ഹി ∙ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡിഎ) നാലു ശതമാനം വർധിപ്പിക്കാൻ തീരുമാനം. ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 34 ശതമാനമായിരുന്നു ക്ഷാമബത്ത. ഡിഎ വർധനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനം ആകും. 2022 ജൂലൈ 1 മുതലുള്ള മുൻകാല പ്രാബല്യമുണ്ടാകും.

ദസറയ്ക്കു മുന്നോടിയായി റെയിൽവേ ജീവനക്കാർക്കു നൽകുന്ന ബോണസിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. 78 ദിവസത്തെ ബോണസിനാണ് അംഗീകാരം. കഴിഞ്ഞ വർഷവും ഇതേരീതിയിലാണ് ബോണസ് നൽകിയത്. 11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് ഗുണം ലഭിക്കും.

പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രധാനമന്ത്രി പദ്ധതി മൂന്നു മാസത്തേക്കു നീട്ടാനും ഇന്നത്തെ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ പദ്ധതി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് ഡിസംബർ വരെ നീട്ടാൻ തീരുമാനിച്ചത്. ന്യൂഡൽഹി, മുംബൈ സിഎസ്ടി, അഹമ്മദാബാദ് എന്നീ മൂന്നു പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പുനർനവീകരണ പദ്ധതികൾ ഉൾപ്പെടെ റെയിൽവേയുടെ 10,000 കോടി രൂപയുടെ വിവിധ വിവിധ പദ്ധതികൾക്കും യോഗം അംഗീകാരം നൽകി.

പണപ്പെരുപ്പം കണക്കിലെടുത്താണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാലു ശതമാനം കൂട്ടാൻ തീരുമാനമായത്. 47.68 ലക്ഷം ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷൻകാർക്കും ഇതിന്റെ ഗുണം ലഭിക്കും. ക്ഷാമബത്ത പ്രഖ്യാപനം പ്രാബല്യത്തിൽ വരുന്ന തീയതി ജൂലൈ 1 ആയതിനാൽ, ജീവനക്കാർക്ക് അടുത്ത ശമ്പളത്തോടൊപ്പം കുടിശികയും നൽകും.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അന്ന് ഡിഎ വര്‍ധിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡിഎ 28 ശതമാനത്തിൽ നിന്ന് 31 ശതമാനമാക്കിയത്.

കോവിഡ് സാഹചര്യത്തിൽ 2019 ന് ശേഷം സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിലെ വർധന ഒഴിവാക്കിയിരുന്നു. പിന്നീട് 2021 ജൂലൈയിലാണ് ക്ഷാമബത്ത ഉയർത്താൻ സർക്കാർ തീരുമാനിച്ചത്. 17 ശതമാനത്തിൽ നിന്ന് 28 ശതമാനത്തിലേക്കാണ് ഡിഎ ഉയർത്തിയത്.

English Summary: Dearness allowance for central government employees hiked by 4% ahead of festival season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com