ADVERTISEMENT

പത്തനംതിട്ട∙ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷത്തെ അലോട്മെന്റ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എംബിബിഎസ് പ്രവേശനത്തിന് നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ അംഗീകാരം ലഭിച്ച ശേഷം ആദ്യമായി കോന്നി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അലോട്മെന്റിനു ശേഷം ദേശീയ തലത്തില്‍ നിശ്ചയിക്കുന്നത് അനുസരിച്ച് ക്ലാസുകള്‍ ആരംഭിക്കും. 

ഈ വര്‍ഷം തന്നെ ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം ലഭിച്ചതിലൂടെ 200 എംബിബിഎസ് സീറ്റുകളാണ് നേടാനായത്. പാരിപ്പള്ളിയിലും മഞ്ചേരിയിലും ആരംഭിച്ച നഴ്സിംഗ് കോളജുകളില്‍ 120 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചു. 26 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒന്‍പത് സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അംഗീകാരം നേടിയെടുത്തതും ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നേട്ടമാണ്. കൂട്ടായ പ്രവര്‍ത്തന ഫലമായാണ് ഇതു സാധ്യമാക്കിയത്. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ മെഡിക്കല്‍ കോളജിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടി നിരന്തരമായി ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു.

കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം കിഫ്ബി ഫണ്ട് ലഭ്യമാക്കി. ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയില്‍നിന്നും ലഭ്യമാക്കി. ഇതിനാവശ്യമായ ലക്ചര്‍ ഹാള്‍, ലാബ്, ലൈബ്രറി സംവിധാനങ്ങള്‍ സാധ്യമാക്കുന്നതിനായി ഒരു ടീമിനെ രൂപീകരിച്ച് ചെക് ലിസ്റ്റ് തയാറാക്കി പ്രവര്‍ത്തിച്ചു. കോവിഡ് കാലത്ത് പ്രതിസന്ധികളെ തരണം ചെയ്ത് ആരംഭിച്ച ഒപിയും ഐപിയും പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കും. കൂടുതല്‍ സ്പെഷ്യലിറ്റി സേവനങ്ങളും ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാനായി ഇഹെല്‍ത്തും നടപ്പാക്കും. 

ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സിടി സ്‌കാന്‍ അഞ്ചു കോടി രൂപ വിനിയോഗിച്ച് ഉടന്‍ സ്ഥാപിക്കും. ദേശീയ നിലവാരത്തിലുള്ള ആധുനിക ലേബര്‍ റൂം മൂന്നര കോടി രൂപ ലക്ഷ്യാ പദ്ധതിയിലൂടെ വിനിയോഗിച്ച് ഈ വര്‍ഷം തന്നെ ആരംഭിക്കും. രക്ത ബാങ്ക് ഉടന്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മാണവും നവംബറോടെ പൂര്‍ത്തിയാകും. ഇന്റേണല്‍ റോഡ്, എസ്ടിപി, പ്രവേശന കവാടം മുതലായവ നിര്‍മിക്കുന്നതിന് 15.51 കോടി രൂപയുടെ ഭരണാനുമതി നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു.

konni-medical-college-banner
എംബിബിഎസ് പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷം കോന്നി മെഡിക്കല്‍ കോളജിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയെയും ജീവനക്കാരും നാട്ടുകാരും ചേര്‍ന്നു സ്വീകരിക്കുന്നു.

കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ, അഡീഷനല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, സ്പെഷല്‍ ഓഫിസര്‍ ഡോ. അബ്ദുള്‍ റഷീദ്, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.മിറിയം വര്‍ക്കി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സെസി ജോബ്, സൂപ്രണ്ട് ഡോ. സി.വി.രാജേന്ദ്രന്‍, നോഡല്‍ ഓഫിസര്‍ ഡോ.ഹബീബ്, കെഎംഎസ് സിഎല്‍ എംഡി ഡോ.എസ്.ചിത്ര, എന്‍എച്ച്എം ഡിപിഎം ഡോ.എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിന്റെ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജിലെത്തിയ മന്ത്രിയെയും എംഎല്‍എയെയും ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു.

English Summary: Konni Medical college Allotment for this academic year will start at October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com