ADVERTISEMENT

കൊച്ചി∙ പോപ്പുലർ ഫ്രണ്ട് തയാറാക്കിയതായി എൻഐഎ വ്യക്തമാക്കിയ കേരളത്തിൽനിന്നുള്ള 380 പേരുടെ ഹിറ്റ്‌ലിസ്റ്റിൽ സംസ്ഥാന, ദേശീയ നേതാക്കളുടെ പേരുകളില്ലെന്നു വിവരം. എതിർ പാളയത്തിലുള്ള പ്രാദേശിക നേതാക്കളുടെയും പൊലീസുകാരുടെയും പേരുകൾ ഉൾപ്പെടുന്നതാണു പട്ടിക എന്നാണ് അന്വേഷണ സംഘത്തിൽനിന്നുള്ള വിവരം. സിഐ റാങ്ക് മുതലുള്ള പൊലീസുകാരുടെ പേരാണ് പട്ടികയിലുള്ളത്. പാലക്കാട് ജില്ലയിലെ യുവമോർച്ച നേതാവിന്റെ പേരും പട്ടികയിലുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. വിവിധ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡിലാണ് ഹിറ്റ്ലിസ്റ്റ് കണ്ടെത്തിയത് എന്ന് എൻഐഎ വെളിപ്പെടുത്തിയിരുന്നു.

അതേസമയം പേരുകൾ വെളിപ്പെടുത്താനാവില്ലെന്ന നിലപാടാണ് എൻഐഎ സ്വീകരിച്ചിട്ടുള്ളത്. സാമുദായിക സാഹചര്യം കലുഷിതമാകാനുള്ള സാധ്യത പരിഗണിച്ചാണു പേരുകൾ പുറത്തുവിടാത്തത്. കഴിഞ്ഞ ദിവസങ്ങളിൽ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡുകളിലാണു കേരളത്തിൽ കൊലപ്പെടുത്തേണ്ടതെന്നു കരുതുന്ന നേതാക്കളുടെ പട്ടിക അന്വേഷണ സംഘം കണ്ടെത്തിയത്. ഇതു സംബന്ധിച്ച തെളിവുകൾ എൻഐഎ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ചോദ്യം ചെയ്യൽ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഭീകര പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണം, ഭീകരരുടെ റിക്രൂട്ട്മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. എന്നാൽ തങ്ങൾക്കെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്നും അതു തെളിയിക്കേണ്ടത് ആരോപണങ്ങൾ ഉയർത്തിയവരുടെ ബാധ്യതയാണെന്നുമാണ് അറസ്റ്റിലായവരുടെ നിലപാട്. അതുകൊണ്ടു തന്നെ പ്രതികൾക്കെതിരെ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.

വരും ദിവസം പ്രതികളെ കോടതിയിൽ ഹാജരാക്കുകയും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് കോടതിയിൽ വരികയും ചെയ്യുന്ന സാഹചര്യത്തിൽ ഡിജിറ്റൽ തെളിവുകൾ കൂടുതൽ സഹായകമാകുമെന്നാണ് എൻഐഎ പ്രതീക്ഷ. 

പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെടുകയും ഓഫിസുകൾ അടച്ചു പൂട്ടാൻ ഉദ്യോഗസ്ഥർ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ അക്രമ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കേന്ദ്ര ഏജൻസികൾ മുൻകൂട്ടി കാണുന്നുണ്ട്. അതുകൊണ്ടു തന്നെ അതിനെ പ്രതിരോധിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ ആഭ്യന്തരവകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. സംസ്ഥാനത്ത് എവിടെയെങ്കിലും ആക്രമണങ്ങളുണ്ടായാൽ ആ വിവരം റിപ്പോർട്ടു ചെയ്യുന്നതിന് ഐബി പോലെയുള്ള കേന്ദ്ര ഏജൻസി ഘടകങ്ങൾക്ക് തലസ്ഥാനത്തുനിന്നു നിർദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ പോപ്പുലർ ഫ്രണ്ട് വാർത്തകൾ മാധ്യമങ്ങൾക്കു കൈമാറുന്നതിനായി രൂപീകരിച്ച വാട്സാപ് ഗ്രൂപ്പ് പേരുമാറ്റിയിട്ടുണ്ട്. വെബ്സൈറ്റും അപ്രത്യക്ഷമായി. എറണാകുളം ജില്ലയിലെ മീഡിയ സെൽ മൊബൈൽ നമ്പർ നിലവിൽ ഓഫ് ചെയ്ത നിലയിലാണ്. നിലവിൽ സംസ്ഥാനത്ത് എവിടെയും അക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല.

English Summary: The said hitlist contains no names of national, or state leaders only local leaders- says NIA sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com