ഡി.കെ. ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്; സ്വത്ത് വിവരങ്ങൾ ശേഖരിച്ചു
Mail This Article
ബെംഗളൂരു∙ കർണാടക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ.ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. ബെംഗളൂരു കനകപുരയിലെ വീട്ടിൽ ഇന്നലെ വൈകിട്ടാണ് സിബിഐ സംഘം എത്തിയത്. സ്വത്തു വിവരങ്ങൾ ശേഖരിച്ചു. തഹസിൽദാരെ വരുത്തി രേഖകൾ ഒത്തു നോക്കി ഉറപ്പു കരുതിയാണ് സംഘം മടങ്ങിയത്.
ശിവകുമാർ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. കനകപുരയ്ക്കു പുറകെ ഡോടലഹള്ളി, സന്ദേകൊടിഹള്ളി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിക്കാൻ ഇരിക്കെയാണ് റെയ്ഡ്.
അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് 2017ൽ ശിവകുമാന്റെ ഡൽഹി, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ 14 വസ്തുവകകളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. അനധികൃതമായ 75 കോടി രൂപ ശിവകുമാർ സമ്പാദിച്ചെന്നാണ് അന്ന് സിബിഐ അറിയിച്ചത്. സിബിഐയ്ക്കു പുറമേ ആദായനികുതി വകുപ്പും ശിവകുമാറിന്റെ വസതികളിൽ പരിശോധന നടത്തുകയും വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ഡൽഹി സഫ്ദർജങ്ങിലെ ശിവകുമാറിന്റെ ഫ്ലാറ്റിൽ 2017ൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 8.69 കോടി രൂപ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തിരുന്നു. 2019ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിൽ അൻപതു ദിവസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. ബെനാമി ഇടപാടുകൾ ഉൾപ്പെടെ 840 കോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കളും 317 ബാങ്ക് അക്കൗണ്ടുകളും ശിവകുമാറുമായി ബന്ധപ്പെട്ട് കണ്ടെത്തിയെന്നാണ് ഇഡിയുടെ വാദം. ഈ ആരോപണങ്ങളെല്ലാം സിബിഐ അന്വേഷണത്തിന് വിട്ടിരുന്നു.
English Summary: Karnataka Congress Chief DK Shivakumar's Properties Verified By CBI