ADVERTISEMENT

തിരുവനന്തപുരം ∙ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമോയെന്ന പിരിമുറുക്കത്തിനിടെ, സിപിഐ സംസ്ഥാന സമ്മേളനത്തിനു നാളെ തുടക്കമാകും. വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. ശനിയാഴ്ച 10ന് ജനറല്‍ സെക്രട്ടറി ഡി.രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നിരീക്ഷകർ അടക്കം 563 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ച സംസ്ഥാന കൗൺസിലിനെയും സെക്രട്ടറിയെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തിരഞ്ഞെടുക്കും.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മയിലും സി.ദിവാകരനും രംഗത്തെത്തിയ സാഹചര്യത്തിൽ സമ്മേളനത്തിൽ മത്സര സാധ്യത ഏറിയിട്ടുണ്ട്. കാനത്തിനെതിരെ സ്ഥാനാർഥിയെ നിർത്താൻ എതിർപക്ഷം ആലോചിക്കുന്നു. 75 വയസ്സെന്ന പ്രായപരിധി മാനദണ്ഡത്തിനെതിരെയാണ് പടയൊരുക്കം. പ്രായപരിധി മാനദണ്ഡം ഏർപ്പെടുത്തിയാൽ സി.ദിവാകരനും കെ.ഇ.ഇസ്മയിലിനും കമ്മിറ്റികളിൽനിന്ന് ഒഴിയേണ്ടിവരും.

പ്രായപരിധി നോക്കരുതെന്നും പ്രവർത്തിക്കാൻ താൽപര്യമുള്ളവർ കമ്മിറ്റികളിൽ തുടരട്ടെയെന്നുമുള്ള നിലപാടാണ് ഇസ്മയിൽ പക്ഷത്തിന്. ചില നേതാക്കളെ ഒഴിവാക്കാൻ മാത്രമാണ് പ്രായപരിധി മാനദണ്ഡം കൊണ്ടുവന്നതെന്നും അതിനു ഭരണഘടനാ സാധുതയില്ലെന്നും ഇസ്മയിൽപക്ഷം വാദിക്കുന്നു. പാർട്ടി കോൺഗ്രസിൽ ഇക്കാര്യം തീരുമാനിക്കുന്നതിനു മുൻപ് സംസ്ഥാനത്ത് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്ന് വോട്ടെടുപ്പ് ആവശ്യപ്പെടാൻ ഇസ്മയിൽപക്ഷം നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, താഴേത്തട്ടിൽ നടപ്പിലാക്കിയ പ്രായപരിധി മാനദണ്ഡം സംസ്ഥാനതലത്തിൽ മാത്രം എങ്ങനെ ഒഴിവാക്കുമെന്ന് കാനം വിഭാഗം ചോദിക്കുന്നു.

ജില്ലകളിൽ കാനം വിഭാഗത്തിനാണ് ആധിപത്യം. മത്സരമുണ്ടായാൽ തിരിച്ചടിയുണ്ടാകില്ലെന്ന വിലയിരുത്തൽ കാനത്തെ പിന്തുണയ്ക്കുന്നവർക്കുണ്ട്. എന്നാൽ, ഔദ്യോഗികപക്ഷത്തുനിന്നു പലരും അവസാന നിമിഷം തങ്ങളുടെ നിലപാടുകൾക്കൊപ്പം ചേരുമെന്ന പ്രതീക്ഷയാണ് മറുവിഭാഗത്തിനുള്ളത്. മലപ്പുറം, കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ സമ്മേളനത്തിൽ വോട്ടെടുപ്പ് നടന്നു. കൊല്ലം, ആലപ്പുഴ, തൃശൂർ, എറണാകുളം, പാലക്കാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ കാനം പക്ഷത്തിനാണ് ആധിപത്യം.

English Summary: CPI state conference from tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com