കൊടിമരം കൈമാറ്റ ചടങ്ങ് ബഹിഷ്കരിച്ച് ഇസ്മയിലും ദിവാകരനും; അനുചിതമെന്ന് ജാഥാ ക്യാപ്റ്റന്
Mail This Article
തിരുവനന്തപുരം ∙ സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള കൊടിമര കൈമാറ്റ ചടങ്ങ് കെ.ഇ. ഇസ്മയിലും സി.ദിവാകരനും ബഹിഷ്കരിച്ചു. നെയ്യാറ്റിൻകരയിൽ നടന്ന ചടങ്ങിൽ ജാഥാ ക്യാപ്റ്റന് കൊടിമരം കൈമാറേണ്ടിയിരുന്നത് ഇസ്മയിലായിരുന്നു. എന്നാൽ പാർട്ടിയിലെ ഭിന്നതയെത്തുടർന്ന് ഇരുവരും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയില്ല. ഇസ്മയില്‍ വിട്ടുനിന്നതിനാല്‍ മന്ത്രി ജി.ആര്‍.അനിലാണ് ചടങ്ങ് നടത്തിയത്. ജില്ലയുടെ ചുമതലയുള്ള നിര്‍വാഹകസമിതി അംഗമാണ് ദിവാകരന്‍. ചടങ്ങിൽ ദിവാകരന്‍ പങ്കെടുക്കാത്തത് തികച്ചും അനുചിതമാണെന്ന് ജാഥാ ക്യാപ്റ്റന്‍ വേണുഗോപാലൻ നായർ പറഞ്ഞു.
നാളെയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിനു തുടക്കമാകുന്നത്. വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മയിലും സി.ദിവാകരനും രംഗത്തെത്തിയ സാഹചര്യത്തിൽ സമ്മേളനത്തിൽ മത്സര സാധ്യത ഏറിയിട്ടുണ്ട്. കാനത്തിനെതിരെ സ്ഥാനാർഥിയെ നിർത്താൻ എതിർപക്ഷം ആലോചിക്കുന്നു. 75 വയസെന്ന പ്രായപരിധി മാനദണ്ഡത്തിനെതിരെയാണ് പടയൊരുക്കം. പ്രായപരിധി മാനദണ്ഡം ഏർപ്പെടുത്തിയാൽ സി.ദിവാകരനും കെ.ഇ.ഇസ്മയിലിനും കമ്മിറ്റികളിൽനിന്ന് ഒഴിയേണ്ടിവരും.
English Summary: CPI state conference to see intense tussle