ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ്  പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. നാമനിർദേശ പത്രിക താൻ വാങ്ങിയിട്ടുണ്ടെന്നും നാളെ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിവിരുദ്ധ നീക്കം നടത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനു പകരം മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെ ഔദ്യോഗിക സ്ഥാനാർഥിയായി പരിഗണിക്കുമെന്ന വാർത്തകൾക്കിടെയാണ് താൻ മത്സരിക്കുമെന്നു ദിഗ്‌വിജയ് സിങ് വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ മത്സരം ശശി തരൂരും  ദിഗ്‌വിജയ് സിങ്ങും തമ്മിലായേക്കും. ഹൈക്കമാൻഡ് സ്ഥാനാർഥിയോ എന്ന മാധ്യമപ്രവർത്തകരുടെ  ചോദ്യത്തിന് സ്വയം പ്രതിനിധീകരിക്കുന്നുവെന്നായിരുന്നു ദി‌ഗ്‌വിജയ് സിങ്ങിന്റെ ഉത്തരം. സോണിയയും രാഹുലും തന്റെ നേതാക്കളെന്നും ദിഗ്‌വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാൽ അശോക് ഗെലോട്ട് മത്സരിക്കുമോയെന്ന കാര്യത്തിൽ നേതൃത്വം നിലപാട് വ്യകതമാക്കിയില്ല. കേരളത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ദിഗ്‍വിജയ് ഇന്നലെ രാത്രിയാണ് ഡൽഹിയിലെത്തിയത്. ശക്തനായ സ്ഥാനാർഥി വരുമെന്നും നാളെ വരെ കാത്തിരിക്കാനും സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. 

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറായാൽ മാത്രമേ പ്രസിഡന്റ് സ്ഥാനാർഥിയായി ഗെലോട്ടിനെ പരിഗണിക്കുകയുള്ളുവെന്നു ഹൈക്കമാൻഡ് വ്യക്‌തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഗെലോട്ട് ഇന്നലെ സോണിയ ഗാന്ധിയെ കാണാൻ സമയം ചോദിച്ചെങ്കിലും ലഭിച്ചില്ല. കൂടിക്കാഴ്ച ഇന്നു നടന്നേക്കും.  ദിഗ്‍വിജയ് സിങ്ങിനു പുറമേ മല്ലികാർജുൻ ഖർഗെ,മുകുൾ വാസ്നിക്, കമൽനാഥ്, സുശീൽ കുമാർ ഷിൻഡെ എന്നിവരെയും സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു.  മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ, പാർട്ടി ട്രഷറർ പവൻകുമാർ ബൻസൽ എന്നിവർ നാമനിർദേശ പത്രിക വാങ്ങിയിട്ടുണ്ട്.

English Summary: Digvijaya Singh Is On. Congress President Polls Gets Another Contender

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com