ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിനു കളമൊരുക്കി മുകുൾ വാസ്നിക് മത്സരരംഗത്തേക്ക്. ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് വാസ്നിക് മത്സരത്തിന് ഇറങ്ങുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ മത്സരരംഗത്തുള്ള ദിഗ്‌വിജയ് സിങ്ങിനെ മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം പൂർണമായും അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വാസ്‌നിക് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം മത്സരിക്കുന്നതെന്നാണ് വിവരം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ എന്നത് വാസ്‌നിക്കിനു നേട്ടമാണ്. പവൻകുമാർ ബെൻസൽ വാങ്ങിയ നാമനിർദ്ദേശ പത്രിക വാസ്നിക്കിനു വേണ്ടിയാണെന്നാണ് റിപ്പോർട്ട്. അടുത്ത മാസമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.

ഇതോടെ, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇത്തവണ മുകുൾ വാസ്നിക് – ശശി തരൂർ പോരാട്ടത്തിനു വഴിയൊരുങ്ങി. ഇരുവരും തമ്മിലുള്ള പോരാട്ടം കടുത്തതാകുമെന്നാണു സൂചന. ഹൈക്കമാൻഡിന്റെ സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും മത്സരത്തിൽനിന്നു പിൻമാറിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ജി23 നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. വ്യാഴാഴ്ച രാത്രി വൈകി ഡൽഹിയിലെ ജോധ്പുർ ഹൗസിലായിരുന്നു കൂടിക്കാഴ്ച.

അതിനിടെ, ശശി തരൂരിനു കേരളത്തിൽ നിന്നുള്ള നേതാക്കൾ പിന്തുണയറിയിച്ചു. തരൂരിന്റെ പത്രികയിൽ എം.കെ.രാഘവൻ, കെ.സി.അബു‌, കെ.എസ്.ശബരീനാഥൻ എന്നിവർ ഒപ്പുവച്ചു. പത്തു പേരുടെ വീതം പിന്തുണയോടെ അഞ്ച് സെറ്റ് പത്രികകളാണ് സമർപ്പിക്കുക.

എഐസിസി പ്രവർത്തകസമിതിയംഗം എ.കെ.ആന്റണിയുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കില്ലെന്നു വ്യക്തമാക്കിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും മുകുൾ വാസ്നിക് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അശോക് ഗെലോട്ട് വ്യാഴാഴ്ചയാണ് പിന്മാറിയത്. 2019ലെ പൊതുതിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ, ആ സ്ഥാനത്തേക്ക് മുകുൾ വാസ്നിക്കിന്റെ പേരും ഉയർന്നുവന്നിരുന്നു.

മഹാരാഷ്ട്രയിൽ നിന്നുള്ള ദലിത് നേതാവായ വാസ്‌നിക് നരസിംഹറാവു സർക്കാരിൽ കായികം, യുവജനകാര്യം, പാർലമെന്ററികാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്തും മന്ത്രി സ്ഥാനം ലഭിച്ചിരുന്നു.

English Summary: Mukul Wasnik to enter Congress presidential poll race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com