‘പോപ്പുലർ ഫ്രണ്ട് ഭീഷണി’: കേരളത്തിലെ 5 ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ
Mail This Article
ന്യൂഡൽഹി ∙ കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് ‘വൈ കാറ്റഗറി’ സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേന്ദ്ര അന്വേഷണ ഏജൻസിയായ എഎൻഐ നൽകിയ മുന്നറിയിപ്പ് കണക്കിലെടുത്താണ് നടപടി. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ ആർഎസ്എസ് നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് അഞ്ച് പേർക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്.
എൻഐഎയ്ക്കു പുറമെ ഇന്റലിജൻസ് ബ്യൂറോ (ഐബി) കൈമാറിയ വിവരങ്ങളും കേന്ദ്ര സർക്കാർ കണക്കിലെടുത്തു. ഈ അഞ്ച് നേതാക്കൾക്കും 11 കേന്ദ്ര സേനാംഗങ്ങൾ വീതം സുരക്ഷയൊരുക്കും. ഇതിൽ ആറു പേർ വ്യക്തിഗത സുരക്ഷയ്ക്കാണ്.
കേരളത്തിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിൽ, മുഹമ്മദ് ബഷീർ എന്ന പ്രവർത്തകന്റെ വീട്ടിൽനിന്നും പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്ന അഞ്ച് ആർഎസ്എസ് നേതാക്കളുടെ വിശദാംശങ്ങൾ ലഭിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) 8 അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചാണ് കേന്ദ്ര സർക്കാർ 5 വർഷത്തേക്കു നിരോധിച്ചത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമാണു നടപടി. ഇതിനു പിന്നാലെ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകൾ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.
English Summary: 5 Kerala RSS leaders on PFI's 'hitlist' get high-level security